എസ്.വൈ.എസ് - മർകസ് ഹാജിമാരുടെ ആദ്യ സംഘം ജിദ്ദയിലെത്തി; വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം
text_fieldsജിദ്ദയിലെത്തിയ എസ്.വൈ.എസ് - മർകസ് ഹാജിമാരുടെ ആദ്യ സംഘത്തിന് സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനായി എസ്.വൈ.എസ് ഹജ്ജ് സെല്ലിനു കീഴിൽ സൗദി അറേബ്യയിലെത്തിയ ആദ്യ തീർത്ഥാടക സംഘത്തിന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. വ്യാഴാഴ്ച രാവിലെ 8.50-ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ് 397) വിമാനത്തിലാണ് ഹാജിമാർ യാത്ര തിരിച്ചത്.
ഉച്ചയ്ക്ക് 12.30-ഓടെ ജിദ്ദയിലെ നോർത്ത് ടെർമിനലിലെത്തിയ സംഘത്തെ ഐ.സി.എഫ്, ആർ.എസ്.സി വളൻറിയർ കോർ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. എസ്.വൈ.എസ് ഹജ്ജ് സെല്ലിലെ 120 പേരും മർകസ് ഹജ്ജ് ഗ്രൂപ്പിലെ 40 പേരും ഉൾപ്പെടെ ആകെ 160 തീർത്ഥാടകരാണ് ഈ ആദ്യ സംഘത്തിലുള്ളത്.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി.പി. സൈതലവി മാസ്റ്റർ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം, മർകസ് മുദരിസ് സയ്യിദ് ജസീൽ തങ്ങൾ, എസ്.വൈ.എസ് ഹജ്ജ് സെൽ മാനേജർ മൊയ്തു സഖാഫി വയനാട് എന്നിവരാണ് തീർത്ഥാടകർക്ക് നേതൃത്വം നൽകുന്നത്.
ഐ.സി.എഫ് നാഷനൽ നേതാക്കളായ മുജീബ് എ.ആർ. നഗർ, ബഷീർ പറവൂർ എന്നിവരുടെ നേതൃത്വത്തിൽ യഹ്‌യ ഖലീൽ നൂറാനി, അശ്റഫ് കൊടിയത്തൂർ, ബാവ കുമണ്ണ, ഖാസിം സഖാഫി, സിദ്ദിഖ് മുസ്‌ലിയാർ വലിയ പറമ്പ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. തീർത്ഥാടകർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിനായി വിപുലമായ സന്നദ്ധസേവന സംഘമാണ് ജിദ്ദയിൽ പ്രവർത്തനരംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

