ഭാഷക്കപ്പുറത്തെ സ്നേഹ സാന്ത്വനം നൽകിയ സുഡാനി കുടുംബം
text_fieldsറുക്സാന ഇർഷാദ്, റിയാദ്
റിയാദിലെത്തി രണ്ടുമാസം ആകുന്നതേയുള്ളൂ. താൽക്കാലികമായി മലസിലായിരുന്നു താമസം. അന്നൊരു ശനിയാഴ്ച ഉച്ചഭക്ഷണമൊരുക്കുന്നതിടയിൽ തേങ്ങ അരക്കാനിട്ട മിക്സി പെട്ടെന്ന് പണിമുടക്കി. എന്തുപറ്റിയെന്ന് നോക്കുന്നതിനേക്കാൾ തേങ്ങ അരഞ്ഞോ എന്നറിയാനായിരുന്നു തിടുക്കം.
ജാർ തുറന്ന് കൈയിട്ട് നോക്കിയതേ ഓർമയുള്ളൂ, ചുമരിലാകെ ചുവന്ന കുത്തുകൾ... വിരലിൽ നോക്കിയപ്പോൾ പണി പാളിയെന്ന് മനസ്സിലായി... നെഞ്ചുകീറുന്ന വേദന അനുഭവപ്പെടാൻ തുടങ്ങി... എന്ത് ചെയ്യണമെന്നറിയില്ല, ഭർത്താവ് എത്തണമെങ്കിൽ സമയമെടുക്കും. തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നത് സുഡാനി കുടുംബമാണെന്ന് കേട്ടറിവ് മാത്രം. ഒന്നും ചിന്തിച്ചില്ല നേരെചെന്ന് വാതിലിൽ തട്ടി.
വാതിൽ തുറന്ന ഗൃഹനാഥനോട് (അബ്ദുൽ നാസർ എന്നാണ് പേര്) സംസാരിക്കാൻ തുടങ്ങുേമ്പാഴാണ് അവർക്ക് മനസ്സിലാകുന്ന ഭാഷ തനിക്ക് വഴങ്ങില്ലല്ലോ എന്ന് ഒാർത്തത്... അറബിവശമില്ല... കാര്യം എങ്ങനെ അവതരിപ്പിക്കണമെന്നറിയാതെ ഞാൻ കൈ ഉയർത്തിക്കാണിച്ചു, രക്തമൊഴുകുന്ന വിരലിലേക്ക് നോക്കിയപ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലായി... 'മാലീഷ്, മാലീഷ്' എന്ന് പറഞ്ഞ് എന്നെ അദ്ദേഹം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതോടൊപ്പം അകത്തേക്ക് വിളിച്ച് പ്രിയതമയോട് പെട്ടെന്ന് റെഡിയാകാൻ പറയുന്നു. മുകളിൽ താമസിക്കുന്ന അദ്ദേഹത്തിെൻറ സഹോദരെൻറ ഭാര്യയെ വിളിച്ച് ഞങ്ങളുടെ മൂന്ന് മക്കളേയും അദ്ദേഹത്തിെൻറ മകളേയും ഏൽപിച്ച് പ്രിയതമയോടൊപ്പം എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.
ജീവിതത്തിൽ അന്നുവരെ ഞാൻ കണ്ടിട്ടില്ലാത്ത ആ സുഡാനി സഹോദരി എെൻറ ഭർത്താവ് വരുന്നതുവരെ തൊട്ടുതലോടി എന്നെ ആശ്വസിപ്പിച്ചും ജ്യൂസ് വാങ്ങി കുടിപ്പിച്ചും ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എൻറടുത്ത് തന്നെ ഉണ്ടായിരുന്നു. ചെറിയ സർജറിക്കായി അഡ്മിറ്റ് ചെയ്ത എന്നെ കാണാൻ രാത്രിയിലും അവർ വന്നിരുന്നു. റിയാദിലുണ്ടായിരുന്ന അനുജൻ വൈകുന്നേരം വന്ന് കൊണ്ടുപോകുന്നതുവരെ അവരുടെ സഹോദരെൻറ വീട്ടിൽതന്നെ ആയിരുന്നു ഞങ്ങളുടെ മക്കൾ. ഡിസ്ചാർജ് ആയശേഷം അവർ പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു.
ഞങ്ങൾക്കിടയിൽ ആശയവിനിമയത്തിന് ഭാഷ തടസ്സമായിരുന്നെങ്കിലും അറിയാവുന്ന മുറി അറബിയിലും പിന്നെ ചിരിയിലൂടെയും ആംഗ്യഭാഷയിലൂടെയും മറ്റും അവർ നൽകിയ സ്നേഹത്തിനും കരുതലിനും നന്ദിപറയാൻ പലപ്പോഴും ഞാൻ ശ്രമിച്ചിരുന്നു. കൈ സുഖമായപ്പോൾ ഒരുദിവസം ഞാൻ അവർക്ക് പായസം ഉണ്ടാക്കിക്കൊടുത്തു. താമസിയാതെ ആ കുടുംബം നാട്ടിൽ പോവുകയും തിരിച്ചുവരുന്നതിന് മുമ്പായി ഞങ്ങൾ മലസിൽനിന്ന് ശിഫ ഏരിയയിലേക്ക് താമസം മാറുകയും ചെയ്തു.
പിന്നീട് പലപ്പോഴും ഭർത്താവ് അവരെ വിളിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തു. കാലത്തിെൻറ ഒഴുക്കിൽ പതിയെ ആ വിളിയും ബന്ധം പുതുക്കലും മുറിഞ്ഞു. ഇപ്പോൾ ഒരു ബന്ധവുമില്ല. അവർ റിയാദിലുണ്ടോ അവരുടെ നാട്ടിലേക്ക് മടങ്ങിയോ എന്നും അറിയില്ല. എന്നാലും ഇടക്കിടെ അവരെ ഒാർക്കും. പ്രത്യേകിച്ചും എെൻറ വിരലുകളിലേക്ക് നോക്കുേമ്പാഴെല്ലാം... ആപത്ഘട്ടത്തിൽ കൂടപ്പിറപ്പിനെ പോലെ കൂടെനിന്ന ആ കുടുംബം എന്നും മനസ്സിലുണ്ട്, പ്രാർഥനകളിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

