50-ാമത് ഗ്രാൻഡ് ഹജ്ജ് സിമ്പോസിയത്തിന് ഇന്ന് ജിദ്ദയിൽ തുടക്കമാകും
text_fieldsജിദ്ദ: ഇസ്ലാമിക ലോകത്തെ പ്രമുഖ പണ്ഡിതന്മാരെയും ചിന്തകരെയും ഒരേ വേദിയിൽ അണിനിരത്തി, സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ‘ഗ്രാൻഡ് ഹജ്ജ് സിമ്പോസിയം’ ബുധനാഴ്ച ജിദ്ദയിൽ ആരംഭിക്കും. ‘ദൈവത്തിെൻറ അതിഥികളെ സേവിക്കുന്നതിനുള്ള ഫലപ്രദമായ വേദി... അരനൂറ്റാണ്ട് വിജ്ഞാന സമ്പുഷ്ടീകരണം’ എന്ന പ്രമേയത്തിലാണ് സുവർണ ജൂബിലി തിളക്കത്തിലുള്ള 50-ാമത് സിമ്പോസിയം നടക്കുന്നത്. പണ്ഡിത കൗൺസിലുമായി സഹകരിച്ച് നടത്തുന്ന ഈ ആഗോള സംഗമത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ, ഗവേഷകർ, വിദഗ്ധർ എന്നിവർ പങ്കെടുക്കും.
തീർഥാടകർക്ക് ആവശ്യമായ അറിവും അവബോധവും പകരുക എന്ന ലക്ഷ്യത്തോടെയാണ് സിമ്പോസിയം വിഭാവനം ചെയ്തിരിക്കുന്നത്. കേവലം സേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നതിൽ മാത്രമല്ല, ദ്രുതഗതിയിലുള്ള ആധുനിക മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന ശാസ്ത്രീയവും വിജ്ഞാനാധിഷ്ഠിതവുമായ സംവാദ മണ്ഡലം കെട്ടിപ്പടുക്കുന്നതിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഹജ്ജ് സംവിധാനം നവീകരിക്കുന്നതിനും തീർഥാടകർക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിനും സൗദി ഭരണകൂടം നൽകുന്ന നിരന്തരമായ പ്രതിബദ്ധത ഈ സമ്മേളനത്തിലൂടെ എടുത്തുകാണിക്കും. തീർഥാടകരുടെ സേവനം, ഹജ്ജിെൻറ അടിസ്ഥാന തത്വങ്ങളും അവബോധവും, ശാസ്ത്രീയ ഗവേഷണം, ചരിത്ര സ്മരണ എന്നിവ കേന്ദ്രീകരിച്ചുള്ള ചർച്ചകളാണ് ഇത്തവണ പ്രധാനമായും നടക്കുക.
ഇതിനുപുറമേ, സേവനങ്ങളുടെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകളും നൂതനാശയങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താമെന്നും സമ്മേളനം ചർച്ച ചെയ്യും. തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സൗദിയുടെ ശ്രമങ്ങൾ, മതപരമായ കർമങ്ങളെ നിയന്ത്രിക്കുന്നതിൽ ഇസ്ലാമിക കർമശാസ്ത്രത്തിെൻറ പങ്ക്, ബോധവൽക്കരണ കാമ്പയ്നുകളുടെ സ്വാധീനം എന്നിവയും അജണ്ടയിലുണ്ട്. 1977-ൽ ആരംഭിച്ചതിനുശേഷം ഹജ്ജുമായി ബന്ധപ്പെട്ട വിവിധ പ്രായോഗിക വിഷയങ്ങൾ ഈ വേദി അഭിസംബോധന ചെയ്തിട്ടുണ്ട്. നിരവധി ശാസ്ത്രീയ സെഷനുകൾക്കും മുഖ്യ പ്രഭാഷണങ്ങൾക്കും പുറമേ, വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളുടെയും അന്താരാഷ്ട്ര ഹജ്ജ് കമ്പനികളുടെയും മേധാവികളുമായുള്ള പ്രത്യേക കൂടിക്കാഴ്ചകളും ഈ സിമ്പോസിയത്തിെൻറ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

