ഓൺലൈൻ പഠിതാക്കൾക്ക് സൗദിയിൽ പരീക്ഷക്ക് സെന്റർ -ഇന്ത്യൻ അംബാസഡർ
text_fieldsഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനുമായി അഡ്വ. ഹാരിസ് ബീരാൻ എം.പി
കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈനായി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാനുമായി റിയാദിലെ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
പരീക്ഷ ആവശ്യപ്പെട്ടുള്ള സർവകലാശാലകളുടെ അപേക്ഷ പരിഗണിക്കുകയും അതിനുള്ള സെന്റർ എംബസിയുടെ മേൽനോട്ടത്തിൽ ഒരുക്കുകയും ചെയ്യാനാവും.
സൗദിയിൽ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിൽ അനുമതി ലഭിക്കുന്ന മുറയ്ക്ക് മാനദണ്ഡങ്ങൾ അന്വേഷിച്ച് പാലിച്ച് നടപടികൾ പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിൽ അന്വേഷിച്ച് സാധ്യമാകുന്നത് ചെയ്യുമെന്നും അംബാസഡർ പറഞ്ഞു. നിലവിൽ വിദേശ സർവകലാശാലകളുടെ ഓഫ് കാമ്പസുകൾക്ക് വ്യാപകമായ വിധത്തിൽ അനുമതി നൽകി തുടങ്ങിയിട്ടില്ല.
കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിലാണ്. സൗദി വിദേശകാര്യ മന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാനുള്ള സൗദി അതോറിറ്റികളിലുള്ള സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികൾ പൂർത്തിയായാൽ ഉടനെ അബ്ദുറഹീം മോചിതനായി നാട്ടിലെത്തും. വധശിക്ഷ ഒഴിവാക്കാനുള്ള ദിയാധനം കണ്ടെത്തിയ കൂട്ടായ്മയെ അംബാസഡർ അഭിനന്ദിച്ചു.
ഹജ്ജ് വളന്റിയർ സേവനത്തിൽ സൗദി അതോറിറ്റിയുടെ തീരുമാനങ്ങൾക്ക് വിധേയമായി മാത്രമാണ് കാര്യങ്ങൾ നീക്കാൻ സാധിക്കുക. മിനയുൾപ്പെടെയുള്ള പുണ്യപ്രദേശങ്ങളിൽ ഹാജിമാരൊഴികെ മറ്റുള്ളവർക്ക് അനുമതി നൽകില്ലെന്നാണ് അതോറിറ്റിയുടെ കർശനമായ മുന്നറിയിപ്പ്.
നാട്ടിൽനിന്ന് കേന്ദ്ര ഹജ്ജ് സമിതിയോടൊപ്പം എത്തുന്ന വളന്റിയർ സംഘത്തോടൊപ്പം അണിചേരാൻ പരിചയ സമ്പന്നരായ കെ.എം.സി.സി ഉൾപ്പെടെയുളള സന്നദ്ധ സംഘടന പ്രവർത്തകരെ കൂടി ഉൾപ്പെടുത്തണമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി ആവശ്യമുന്നയിച്ചു.
ഇക്കൊല്ലം ഹജ്ജിനെത്തിയ തീർഥാടകർക്ക് നേരിട്ട പ്രയാസങ്ങളും അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. വിമാന ഷെഡ്യൂളിലെ മാറ്റമാണ് ചിലർക്ക് പ്രയാസം നേരിടാൻ കാരണമെന്ന് അംബാസഡർ വ്യക്തമാക്കി. ഓരോ ദിവസവും എത്തുന്ന തീർഥാടകർക്ക് ബിൽഡിങ് നമ്പർ ക്രമപ്പെടുത്തുകയാണ് പതിവ്.
വിമാന ഷെഡ്യൂൾ മാറുമ്പോൾ ദിവസവും മാറി തീർഥാടകർ മറ്റ് താമസകേന്ദ്രങ്ങളിലേക്ക് മാറിപ്പോകുന്നതാണ് പ്രയാസം നേരിടാൻ കാരണമായത്. എങ്കിലും അവർക്കെല്ലാം സൗകര്യങ്ങൾ ഒരുക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ജാഗ്രത പാലിച്ചിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

