ഭീകരവാദ കുറ്റം: കിഴക്കൻ പ്രവിശ്യയിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
text_fieldsറിയാദ്: രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്ന ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട സൗദി പൗരന്റെ വധശിക്ഷ (തഅ്സീർ) നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്. സൗദി പൗരനായ സഊദ് ബിൻ മുഹമ്മദ് ബിൻ അലി അൽ ഫറജ് എന്നയാൾക്കെതിരെ താഴെ പറയുന്ന ഗുരുതരമായ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. വിദേശത്തുള്ള നിരോധിത ഭീകര സംഘടനയിൽ ചേരുകയും അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു.
സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടും അവരെ വധിക്കാനും ലക്ഷ്യമിട്ട് രാജ്യത്തിനകത്ത് ഭീകര സെൽ രൂപവത്കരിച്ചു. അനധികൃതമായി ആയുധങ്ങൾ കൈവശം വെക്കുകയും സ്ഫോടകവസ്തുക്കൾ നിർമിക്കുകയും ചെയ്തു. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുകയും കുറ്റവാളികൾക്ക് ഒളിത്താവളം ഒരുക്കുകയും ചെയ്തു. പ്രതിയെ സുരക്ഷസേന പിടികൂടുകയും വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സ്പെഷലൈസ്ഡ് ക്രിമിനൽ കോടതി പുറപ്പെടുവിച്ച വധശിക്ഷ വിധി, അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചു. തുടർന്ന് ഇതുസംബന്ധിച്ച രാജകൽപന പുറപ്പെടുവിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവർക്കും നിരപരാധികളെ ആക്രമിക്കുന്നവർക്കും എതിരെ കർശനമായ ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നീതി നടപ്പാക്കുന്നതിലും സുരക്ഷ ഉറപ്പുവരുത്തുന്നതിലും സൗദി സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

