സ്പോൺസർ അഭയ കേന്ദ്രത്തിൽ ഉപേക്ഷിച്ച തമിഴ്നാട്ടുകാരി നാടണഞ്ഞു
text_fieldsദമ്മാം: സ്പോൺസർ ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി നാടണഞ്ഞു. നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെയാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായത്. തമിഴ്നാട് തിരുവണ്ണാമലൈ ഇടത്താനൂർ സ്വദേശിനിയായ സുബ്ബരായൻ അല്ലാമലാണ് അഭയകേന്ദ്രത്തിൽ മൂന്നു മാസം കഴിഞ്ഞത്.
രണ്ട് വർഷം മുമ്പാണ് അല്ലാമൽ ദമ്മാമിലെ ഒരു വീട്ടിൽ ജോലിക്കെത്തിയത്. ആദ്യത്തെ രണ്ടുമാസം കഴിഞ്ഞപ്പോൾ സ്പോൺസർ അല്ലാമലിനെ മറ്റൊരു വീട്ടിൽ ജോലിക്ക് അയച്ചു. ആ വീട്ടിൽ രണ്ടുവർഷം ജോലി ചെയ്തു. എന്നാൽ പുതിയ സ്പോൺസർ ഇഖാമ എടുത്ത് കൊടുത്തില്ല.
നാട്ടിലേക്ക് തിരിച്ചയക്കാൻ അല്ലാമൽ ആവശ്യപ്പെട്ടപ്പോഴാണ് അഭയകേന്ദ്രത്തിൽ കൊണ്ടാക്കിയത്. ഇഖാമ ഇല്ലാത്തതിനാൽ എക്സിറ്റ് അടിക്കാൻ നിയമപരമായി കഴിയില്ലായിരുന്നു. ഇത് മറികടക്കാനാണ് സ്പോൺസർ ഇൗ വഴി കണ്ടെത്തിയത്.
വനിതാ അഭയകേന്ദ്രത്തിലെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് അല്ലാമൽ സഹായം അഭ്യർഥിക്കുകയായിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട്പാസ് എടുത്തു നൽകുകയും വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു. ജുബൈലിലെ തമിഴ് സാമൂഹിക പ്രവർത്തനായ അഹമ്മദ് യാസിൻ അല്ലാമലിന് വിമാനടിക്കറ്റ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.