ത്വാഇഫ് റോസ് ആൻഡ് അരോമാറ്റിക് പ്ലാൻറ്സ് ഗ്ലോബൽ ഫോറം മാർച്ച് 29 മുതൽ
text_fieldsത്വാഇഫ്: സുഗന്ധദ്രവ്യ സസ്യങ്ങളുടെയും റോസാപൂ കൃഷിയുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ ത്വാഇഫിെൻറ ഖ്യാതി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘റോസ് ആൻഡ് അരോമാറ്റിക് പ്ലാൻറ്സ് ഗ്ലോബൽ ഫോറം’ സംഘടിപ്പിക്കുന്നു. മാർച്ച് 29 മുതൽ ഏപ്രിൽ 11 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി ത്വാഇഫ് ഗവർണർ അമീർ ഫവാസ് ബിൻ സുൽത്താെൻറ അധ്യക്ഷതയിലാണ് നടക്കുന്നത്. ശാസ്ത്രീയവും സാമ്പത്തികവും ടൂറിസവും സമന്വയിപ്പിക്കുന്ന ഒരു സമഗ്ര വേദിയായിട്ടാണ് ഫോറത്തെ വിഭാവനം ചെയ്തിരിക്കുന്നതെന്ന് വക്താവ് ഖദീജ അബു അൽ നജ വ്യക്തമാക്കി. വിഷൻ 2030െൻറ ഭാഗമായി ത്വാഇഫിനെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിൽ ഇത്തരം പരിപാടികൾക്ക് വലിയ പങ്കുണ്ട്.
കഴിഞ്ഞ വർഷം നടന്ന ഫോറത്തിൽ വെറും 10 ദിവസത്തിനുള്ളിൽ 3,50,000 സന്ദർശകരാണ് എത്തിയത് എന്നത് ഈ നഗരത്തിെൻറ വളരുന്ന പ്രശസ്തിക്ക് തെളിവാണ്. സൗദിയിലെ റോസ്, സുഗന്ധ സസ്യ വ്യവസായം വികസിപ്പിക്കുന്നതിൽ സുസ്ഥിര കാർഷിക ഗ്രാമവികസന പരിപാടി (സൗദി റീഫ്) നിർണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ റോസ് ഉൽപാദനത്തിൽ 34 ശതമാനം വർധന രേഖപ്പെടുത്താൻ ഇവരുടെ ഇടപെടലുകൾ സഹായിച്ചു. നിലവിൽ പ്രതിവർഷം 960 ദശലക്ഷം റോസാപ്പൂക്കളാണ് ത്വാഇഫിൽ ഉൽപാദിപ്പിക്കുന്നത്. 400 ലധികം കർഷകർക്ക് ഈ പദ്ധതിയുടെ പിന്തുണ ലഭ്യമാണ്. 2026 ആകുന്നതോടെ ഉൽപാദനം പ്രതിവർഷം രണ്ട് ബില്യൺ റോസാപ്പൂക്കളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രാദേശിക, ആഗോള വിപണികളിൽ സൗദി അറേബ്യയുടെ സ്വാധീനം വർധിപ്പിക്കാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

