ടാൻസാനിയൻ ഇരട്ടകളായ നാൻസിയെയും നൈസിനെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു
text_fieldsറിയാദ്: ടാൻസാനിയൻ ഇരട്ടകളായ നാൻസിയെയും നൈസിനെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ വ്യാഴാഴ്ച പുലർച്ചെ മുതൽ റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ആരംഭിച്ചു. ഒന്നരവയസ്സുകാരായ ഇരട്ടകളെ വേർപെടുത്തുന്ന സങ്കീർണമായ ശസ്ത്രക്രിയയാണ് പുരോഗമിക്കുന്നത്. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ ശസ്ത്രക്രിയ നടക്കുന്നത്.
കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ മേധാവിയും മെഡിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിലാണ് ഈ ബൃഹത്തായ ദൗത്യം പുരോഗമിക്കുന്നത്. ജനുവരി 27-നാണ് ഈ പെൺകുട്ടികളെ സൗദിയിലെത്തിച്ചത്. പരിശോധനകളിൽ ഇവർ നെഞ്ചിെൻറ താഴ്ഭാഗം, വയർ, ഇടുപ്പ് എന്നീ ഭാഗങ്ങളിൽ ഒട്ടിച്ചേർന്ന നിലയിലാണെന്ന് കണ്ടെത്തി.
ഇരുവർക്കുമായി ഓരോ കാലുകൾ വീതമാണുള്ളത്, മൂന്നാമതൊരു കാൽ രൂപമാറ്റം സംഭവിച്ച നിലയിലാണ്. കരൾ, വൻകുടൽ, മലദ്വാരം, മൂത്രസഞ്ചി എന്നിവ ഇവർ പങ്കിടുന്നുണ്ട്. ഏകദേശം 16 മണിക്കൂർ നീണ്ടുനിൽക്കുന്ന അതിസങ്കീർണമായ ശസ്ത്രക്രിയ 10 ഘട്ടങ്ങളിലായാണ് പൂർത്തിയാവുക. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, യൂറോളജി തുടങ്ങി വിവിധ മേഖലകളിലെ 35 വിദഗ്ധ കൺസൾട്ടൻറുമാരും നഴ്സിങ് സ്റ്റാഫും ഇതിൽ പങ്കുചേരുന്നു. ശസ്ത്രക്രിയയുടെ വിജയസാധ്യത 60 ശതമാനത്തിലധികമാണെന്ന് ഡോ. അൽ റബീഅ വ്യക്തമാക്കി.
ടാൻസാനിയയിൽ നിന്ന് സൗദിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന മൂന്നാമത്തെ ഇരട്ടകളാണിവർ. 1990 മുതൽ ആരംഭിച്ച ‘സൗദി പ്രോഗ്രാം ഫോർ കോൺജോയിൻഡ് ട്വിൻസ്’ വഴിയുള്ള 71-ാമത്തെ ശസ്ത്രക്രിയയാണിത്. ഇതുവരെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 28 രാജ്യങ്ങളിൽ നിന്നായി 157 കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ പുതുജീവൻ നൽകാൻ സാധിച്ചിട്ടുണ്ട്.
ഈ മഹത്തായ സംരംഭത്തിന് തുടർച്ചയായ പിന്തുണ നൽകുന്ന ഭരണാധികാരികളോട് ഡോ. അൽ റബീഅയും മെഡിക്കൽ ടീമും നന്ദി അറിയിച്ചു. ശസ്ത്രക്രിയ പൂർണ വിജയമാകാനും കുരുന്നുകൾക്ക് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരാനും പ്രാർത്ഥിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

