സുഹൈൽ നക്ഷത്രമുദിച്ചു; സൗദിയിൽ കൊടുംചൂടിന് ശമനമാകുന്നു
text_fieldsയാംബു: സൗദി അറേബ്യയിൽ കഠിനമായ ചൂടിനും അസഹനീയമായ അന്തരീക്ഷ ഈർപ്പത്തിനും (ഹുമിഡിറ്റി) ആശ്വാസമേകി ആകാശത്ത് സുഹൈൽ നക്ഷത്രം തെളിഞ്ഞു. അറേബ്യൻ ഉപദ്വീപിൽ വേനൽക്കാലത്തിെൻറ കാഠിന്യം കുറയുന്നതിെൻറ വ്യക്തമായ സൂചനയായാണ് ഈ പ്രതിഭാസം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം അതിരാവിലെ തെക്ക്-കിഴക്കൻ ചക്രവാളത്തിലാണ് സുഹൈൽ നക്ഷത്രം ദൃശ്യമായത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ശക്തമായ പൊടിക്കാറ്റും ഉയർന്ന ഹുമിഡിറ്റിയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസമായി സുഹൈൽ സീസൺ എത്തിയിരിക്കുന്നത്. ഏകദേശം 53 ദിവസത്തോളം ഈ സീസൺ നീണ്ടുനിൽക്കും.
സുഹൈൽ നക്ഷത്രത്തിെൻറ വരവോടെ അന്തരീക്ഷ താപനിലയിൽ ക്രമേണ കുറവുണ്ടാകും. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ ചൂടിെൻറ കാഠിന്യം കുറയുകയും ജലാശയങ്ങളിലെ വെള്ളത്തിന് തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇത് വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിെൻറ ആദ്യ ലക്ഷണമാണ്. ഇതിനോടൊപ്പം നേരിയ തോതിലുള്ള മഴക്കും സാധ്യതയുണ്ട്.
സുഹൈൽ സീസൺ പൂർത്തിയാകുന്നതോടെ രാജ്യത്തെ നിലവിലെ സീസൺ അവസാനിക്കുകയും കഠിനമായ ശൈത്യകാലത്തിലേക്ക് രാജ്യം കടക്കുകയും ചെയ്യും. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം ചില പ്രധാന വിളവെടുപ്പുകളുടെ സമയം കൂടിയാണിത്. ഋതുപരിവർത്തനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ജ്യോതിശാസ്ത്ര അടയാളമായാണ് വിദഗ്ധർ ഇതിനെ കാണുന്നത്.
പണ്ടുകാലത്ത് അറബികൾ മരുഭൂമിയിലൂടെയുള്ള യാത്രകളിൽ വഴി കണ്ടെത്തുന്നതിനും സമയനിർണയത്തിനും സുഹൈൽ നക്ഷത്രത്തിെൻറ വെളിച്ചത്തെയും ഉദയത്തെയുമാണ് ആശ്രയിച്ചിരുന്നത്. സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള ഈ നക്ഷത്രത്തിെൻറ വരവ് വലിയ കാലാവസ്ഥാ മാറ്റങ്ങളുടെ മുന്നോടിയാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു.
വരും ദിവസങ്ങളിൽ അൽ ബാഹ, അസീർ, ജിസാൻ തുടങ്ങിയ പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്. എന്നാൽ കിഴക്കൻ പ്രവിശ്യയിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

