ക്ലാസ്മുറി പരീക്ഷക്കെത്തി വിദ്യാർഥികൾ
text_fieldsയാംബു: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ രണ്ടു വർഷക്കാലം പഠനവും പരീക്ഷയുമെല്ലാം ഓൺലൈൻ സംവിധാനമുപയോഗിച്ച് നടന്നശേഷം സൗദിയിലെ വിദ്യാർഥികൾ ക്ലാസ്മുറികളിൽ ആദ്യ പരീക്ഷക്കെത്തിയത് പുത്തൻ അനുഭവങ്ങളോടെയായിരുന്നു. രാജ്യത്തെ പുതിയ അധ്യയനവർഷത്തെ ഒന്നാം സെമസ്റ്ററിലെ ഫൈനൽ പരീക്ഷ ബുധനാഴ്ചയാണ് ആരംഭിച്ചത്.
വീടകങ്ങളിൽനിന്നുതന്നെ പഠനവും പരീക്ഷയും എഴുതി രണ്ടു വർഷത്തെ അനുഭവങ്ങളിൽനിന്ന് പഴയ അന്തരീക്ഷത്തിലേക്ക് മടങ്ങിവന്ന വിദ്യാർഥികളുടെ വ്യത്യസ്ത മനോനിലയും ഡിജിറ്റൽ വിദ്യാഭ്യാസത്തിെൻറ വേറിട്ട സ്വാധീനവും അറബ് കാർട്ടൂണിസ്റ്റുകൾക്ക് വിഷയവുമായി. പ്രമുഖ അറബ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റുകളെല്ലാം പുതിയ ചുറ്റുപാടിലേക്കെത്തിയ വിദ്യാർഥികളുടെ മനോഗതങ്ങളും ഓൺലൈൻ വിദ്യാഭ്യാസം മൂലം ഉണ്ടായ മാറ്റങ്ങളും ചിത്രീകരിച്ചപ്പോൾ അത് പുതിയ ചിരി വിരുന്നായി.
പുതിയ സ്ഥിതിവിശേഷം ഹാസ്യാത്മകമായി ചിത്രീകരിച്ച കാർട്ടൂണുകൾ അറബികൾക്കിടയിൽ വൻതോതിൽ പ്രചാരം നേടുകയും വിദ്യാർഥികൾക്കിടയിലും മുതിർന്നവർക്കിടയിലും ചിരി പടർത്തുകയും ചെയ്തു. രണ്ടുവർഷത്തെ വീട്ടിൽനിന്നുള്ള ഓൺലൈൻ പഠനവും പരീക്ഷയും ശീലിച്ച വിദ്യാർഥികൾക്ക് ഓഫ് ലൈൻ ക്ലാസിൽ പരീക്ഷക്ക് തിരിച്ചെത്തുമ്പോൾ സമ്മിശ്ര വികാരങ്ങൾ ഉണ്ടാകുന്നുവെന്ന് കാർട്ടൂണിസ്റ്റുകൾ വരച്ചുകാട്ടുന്നു. പഠനത്തിലപ്പുറം കുട്ടികളുടെ ശ്രദ്ധ പാഠ്യേതര കാര്യങ്ങളിലായി എന്നതാണ് കോവിഡ് കാലംകൊണ്ടുണ്ടായ മാറ്റമെന്ന ചില രക്ഷിതാക്കളുടെ വിലയിരുത്തലും മാറി മാറി വരുന്ന പഠന അന്തരീക്ഷത്തിൽ കുട്ടികളുടെ കാര്യത്തിൽ മറ്റു ചില രക്ഷിതാക്കളുടെ ആശങ്കയുമെല്ലാം രസകരമായ രീതിയിൽ ഈ കാർട്ടൂണുകളിൽ അവതരിപ്പിച്ചു. ഇതിൽ പലതും ചിന്തോദ്ദീപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.