സൗദിയിൽ ടൂറിസം സ്ഥാപനങ്ങളിൽ പരിശോധന കർശനം: 33 സ്ഥാപനങ്ങൾ അടപ്പിച്ചു
text_fieldsടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നു
യാംബു: സൗദി അറേബ്യയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ സേവന നിലവാരം ഉറപ്പാക്കുന്നതിനായി ടൂറിസം മന്ത്രാലയം പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 84 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. ഇതിൽ മന്ത്രാലയത്തിന്റെ കർശന നിർദേശങ്ങൾ പാലിക്കാത്ത 33 സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ജീവനക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലും അവ കൃത്യസമയത്ത് പുതുക്കുന്നതിലും വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടിയുണ്ടായത്. അതേസമയം, പരിശോധനക്ക് പിന്നാലെ നിയമപരമായ പോരായ്മകൾ പരിഹരിച്ച 41 സ്ഥാപനങ്ങൾ ജീവനക്കാരുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ച് തങ്ങളുടെ പദവി വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ടൂറിസം മേഖലയിലെ സുതാര്യതയും ഗുണനിലവാരവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിൻ നടക്കുന്നത്. നേരിട്ട് ജോലി ചെയ്യുന്നവരും കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരുമായ എല്ലാ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ, യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ ഓരോ മൂന്നുമാസം കൂടുമ്പോഴും നിർബന്ധമായും പുതുക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും പിഴയും മറ്റ് നിയമനടപടികളും ഒഴിവാക്കാൻ എല്ലാ സ്ഥാപനങ്ങളും നിശ്ചിത സമയത്തിനകം വിവരങ്ങൾ സമർപ്പിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവർ മന്ത്രാലയത്തിെൻറ നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ടൂറിസം മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

