ചരിത്രമുറങ്ങുന്ന പർവത നിരകൾ
text_fieldsയാമ്പു: തബൂഖ് നഗരത്തിൽ നിന്ന് 170 കിലോമീറ്റർ അകലെ അൽ ബാദ് അഖ്ൽ റോഡിൽ അൽ ബാദ് നഗരകേന്ദ്രം കഴിഞ്ഞാലുടൻ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ‘മദ്‌യൻ ശുഐബ്’ ചരിത്രം കുടികൊള്ളുന്ന ഒരു പ്രദേശമാണ്. പ്രകൃതിയുടെ കരവിരുത് ബോധ്യപ്പെടുത്തുന്ന ശിൽപഭംഗി തീർത്ത സൗദിയിലെ പ്രദേശം കാണാൻ അവധി ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കാണ്. പർവതങ്ങളും കുന്നുകളും തുരന്ന് വീടുകളും മറ്റും നിർമിച്ചിരുന്ന പൗരാണിക സമൂഹത്തിെൻറ ജീവിത രീതിയുടെ ശേഷിപ്പുകൾ കാണാനാണ് സന്ദർശകർ ഇവിടെ എത്തുന്നത്. നാഗരിക സംസ്കാരം ഇവിടെ നില നിന്നിരുന്നുവെന്നതിനുള്ള തെളിവുകൾ കാഴ്‌ചകൾ സാക്ഷ്യപ്പെടുത്തുന്നു. പാറകൾ തുരന്ന് ഉണ്ടാക്കിയ ചെറു ഭവനങ്ങൾ കാണാം. ചിലതിെൻറ അകത്ത് പല മുറികളായി തിരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള നിർമിതിയിൽ പഴയകാല മനുഷ്യരുടെ കരവിരുത് കാണാം.
ചരിത്രത്തിൽ ഇടം പിടിച്ച പൈതൃക സംസ്കാര കേന്ദ്രമായിട്ടാണ് പുരാതന നഗരം സഞ്ചാരികളെ ആകർഷിക്കുന്നത്. പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങൾ കൊണ്ടും നിർമിതികൾ കൊണ്ടും ആകർഷിക്കുന്ന ഇടമാണിത്. വിനോദ സഞ്ചാരിയുടെ ലാഘവത്തോടെ പടവുകൾ കയറിയിറങ്ങാവുന്നതല്ല മദ്‌യൻ താഴ്വര. തലമുറകൾക്കായി കാലം സൂക്ഷിച്ചുവെച്ച പാഠപുസ്തകമാണിത്. സൗദി കമീഷൻ ഫോർ ടൂറിസം ആൻറ് നാഷനൽ ഹെറിറ്റേജിെൻറ സംരക്ഷണത്തിലാണ് പ്രദേശം. ചരിത്രം വിവരിക്കുന്ന ചെറിയൊരു മ്യൂസിയവും ഇവിടെയുണ്ട്. 2008^ൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ സൗദി അറേബ്യയിലെ ആദ്യപ്രദേശമായി ഇടം പിടിച്ച മദാഇൻ സ്വാലിഹിെൻറ അതേ മാതൃകയിലുള്ള നിർമാണമാണ് ഇവിടെയും. എന്നാൽ മദാഇൻ സ്വാലിഹിനോളം പൂർണതയിലല്ല മദ്‌യൻ ശുഐബിലെ നിർമാണ വൈഭവം. ബി.സി മൂന്നാം സഹസ്രാബ്ദം വരെ പഴക്കമുണ്ടെന്ന് കരുതുന്നു. ഫലസ്തീന് തെക്ക് ചെങ്കടലിെൻറയും അഖബ ഉൾക്കടലിെൻറയും തീരങ്ങളോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മദ്‌യൻ.
ചെങ്കടലിെൻറ തീരത്തൂടെ യമനിൽ നിന്ന് മക്ക, യാമ്പു വഴി സിറിയ വരെയും, ഇറാഖിൽ നിന്ന് ഈജിപ്ത് വരെയും പോകുന്ന കച്ചവട സംഘങ്ങളുടെ ഇടത്താവളം എന്ന നിലയിലും അറബി ചരിത്ര ഗ്രന്ഥങ്ങളിൽ മദ്‌യൻ രേഖപ്പെടുത്തിയിട്ടുണ്ട് . പഴയ ജനവിഭാഗം വിട്ടേച്ചു പോയ കൃഷിയിടങ്ങളും ശേഷിപ്പുകളും ഇവിടെയുണ്ട്. അറബി കച്ചവട സംഘങ്ങൾ ഈ പൗരാണിക ശേഷിപ്പുകൾക്കിടയിലൂടെയായിരുന്നു സഞ്ചാരം നടത്തിയിരുന്നത്. അക്കാരണത്താൽ തന്നെ മദ്‌യൻ നിവാസികളെ കുറിച്ചും ഈ പ്രദേശത്തെക്കുറിച്ചുമുള്ള ചരിത്രവും അറബികൾക്കിടയിൽ ഏറെ പ്രസിദ്ധവുമായിരുന്നു. പ്രകൃതിയൊരുക്കിയ കാഴ്ച ഭംഗിയും വരും തലമുറകൾക്ക് മൂകസാക്ഷിയായി നൽകുന്ന ചരിത്ര പാഠങ്ങളും പകർത്താൻ കിട്ടുന്ന അസുലഭ അവസരങ്ങളാണ് മദ് യൻ ശുഐബ് സന്ദർശനത്തിലൂടെ സഞ്ചാരികൾക്ക് ലഭിക്കുന്നത്. ചരിത്രം കുടി കൊള്ളുന്ന പഴയകാല പട്ടണത്തിെൻറ നേർരൂപമാണ് സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറൻ മേഖലയിലെ തബൂഖ് പ്രവിശ്യയിലെ മഖ്നക്ക് സമീപത്തെ അൽ ബിദഇലെ മദ്‌യൻ ശുഐബ്. ശുഐബ് നബിയുടെ നഗരം എന്ന പേരിലറിയപ്പെടുന്ന ഈ പുരാവസ്തു സംരക്ഷിത പ്രദേശത്തെ സ്വദേശികൾ ‘മഖായിർ ശുഐബ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ജോർഡനിലെ പെട്രയുടെ ചെറിയ പതിപ്പാണിവിടെ. നബാതിയൻ നാഗരികതയുടെ അവശിഷ്ടമെന്ന് പരിചയപ്പെടുത്തുന്ന പെട്രക്ക് മദ്‌യൻ ശുഐബുമായി നാഗരിക ബന്ധമുണ്ടെന്ന് ചരിത്ര വിശാരദന്മാർ വിലയിരുത്തുന്നു. ഭൂമിശാസ്ത്രപരമായി ഒരേ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ കൂടിയാണിവ. രൂപത്തിലും കൊത്തു പണിയിലും നാമങ്ങളിൽ പോലുമുള്ള സാദൃശ്യം നബാതികൾക്ക് മുമ്പുള്ള പൗരാണിക നാഗരികതകളിലേക്കും സ്വാലിഹ്, ശുഐബ് പ്രവാചകന്മാരുടെ ജനതയിലേക്കും ചരിത്രം കൊണ്ടെത്തിക്കുന്നതായി പഠനങ്ങൾ പറയുന്നു. മദ്‌യൻ പ്രദേശത്താണ് ശുഐബ് എന്ന പ്രവാചകൻ താമസിച്ചിരുന്നത്. പ്രദേശത്തുക്കാർ വ്യാപാരികളായിരുന്നു. അളവിലും തൂക്കത്തിലും കൃത്രിമം കാട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കലായിരുന്നു ജനതയുടെ ദുർനടപടി. ഇവരെ ഉപദേശിച്ച് രംഗത്തെത്തിയ ശുഐബ് നബിയെ ഭീഷണിപ്പെടുത്തുകയാണ് ഇവർ ചെയ്തത്. ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായി ഒരു മരത്തെ ആരാധിച്ചിരുന്നതിനാൽ മദ്‌യൻ നിവാസികളെ ‘അസ്ഹാബുൽ ഐക’ എന്ന പേരിലും ചരിത്രത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. സഞ്ചാരികൾക്ക് ഈ വിസ്‌മയ ഭൂപ്രദേശം നൽകുന്ന കൗതുകം അവാച്യമാണ്. ഖുർആനിലും ബൈബിളിലും പരാമർശിച്ച പൗരാണിക ജനവിഭാഗമാണ് മദ്‌യൻ വാസികൾ. പ്രവാചകനെ നിഷേധിച്ച ജനതയെ ദൈവം ഒടുവിൽ ശിക്ഷയിറക്കി നശിപ്പിക്കുകയാണ് ചെയ്തത് എന്നാണ് ചരിത്രം. ശുഐബ് നബിയെയും അദ്ദേഹത്തിൽ വിശ്വസിച്ചവരെയും ദൈവം രക്ഷപ്പെടുത്തി. പിന്നീട് ജോർഡനിലെത്തിയ അദ്ദേഹം അവിടെയാണ് മരണം വരെ പ്രബോധന ദൗത്യവുമായി കഴിഞ്ഞത് എന്നും ചരിത്രം രേഖപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.