ബഹ്റൈൻ- കോഴിക്കോട് ഗൾഫ് എയർ സർവിസ് നിർത്തുന്നു; യാത്രാക്ലേശം രൂക്ഷമാകും
text_fieldsമനാമ: കോഴിക്കോടേക്കുള്ള ഗൾഫ് എയർ സർവിസ് നിർത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ യാത്രാക്ലേശം രൂക്ഷമാകും. ഏപ്രിൽ മുതലാണ് ഇത് നടപ്പിൽവരുക. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുള്ളൂ. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് ഏപ്രിൽ 6 മുതൽ പ്രതിവാരം മൂന്നുദിവസമാക്കി കുറച്ചു. ഇതോടെ നിരവധി യാത്രക്കാരുള്ള കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ദിവസേന ഡയറക്ട് സർവിസുകളില്ലാത്ത അവസ്ഥയായി. കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ ഇൻഡിഗോയും കൊച്ചിയിലേക്കുള്ള ഡയറക്ട് സർവിസ് നിർത്തിയിരുന്നു.
കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് കഴിഞ്ഞ നവംബർ മുതലാണ് നാലുദിവസമാക്കി കുറച്ചത്. ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കും കോഴിക്കോടേക്കുമുള്ള സർവിസ് നാലുദിവസമാക്കി കുറച്ചത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കോഴിക്കോട് സർവിസ് പൂർണമായി നിർത്തുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് ബഹ്റൈൻ-കോഴിക്കോട് റൂട്ടിൽ 93-94% യാത്രക്കാരുണ്ട്. പലദിവസങ്ങളിലും ബുക്കിങ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും സർവിസ് നിർത്തുന്നതെന്തിനാണെന്ന ചോദ്യം അവശേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
