സംസ്ഥാന ബജറ്റ്; പ്രവാസി പ്രഖ്യാപനങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന് ഐ.സി.എഫ്
text_fieldsറിയാദ്: കേരള സർക്കാറിെൻറ 2026-27 സംസ്ഥാന ബജറ്റ് സാമൂഹിക ക്ഷേമവും വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതാണെങ്കിലും, പ്രവാസി പ്രഖ്യാപനങ്ങൾക്ക് കൂടുതൽ വ്യക്തതയും വ്യാപ്തിയും ആവശ്യമുണ്ടെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) വിലയിരുത്തി.
തിരിച്ചെത്തുന്നവർക്കുള്ള തൊഴിൽ-സംരംഭകത്വ സഹായം, സാമൂഹിക സുരക്ഷ എന്നിവയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകേണ്ടതായിരുന്നുവെന്നും, വിദേശ തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പുതിയ തലമുറക്കായി നൈപുണ്യ വികസനം, ഡിജിറ്റൽ തൊഴിൽ പരിശീലനം എന്നിവക്കുള്ള ദീർഘകാല നയം രൂപവത്കരിക്കേണ്ടതുണ്ടായിരുന്നുവെന്നും സംഘടന അഭിപ്രായപ്പെട്ടു.
അതേസമയം, പ്രവാസികൾക്ക് നാട്ടിൽ സുരക്ഷിതമായി നിക്ഷേപം നടത്താൻ സിംഗിൾ വിൻഡോ ക്ലിയറൻസോടു കൂടി ഇൻവെസ്റ്റ് കേരള സെൽ, സ്പെഷൽ ഇൻവെസ്റ്റ്മെന്റ് സോൺ എന്നിവ പ്രഖ്യാപിച്ചത് വലിയ ചുവടുവെപ്പാണ്. ടൂറിസം മേഖലക്ക് 325.36 കോടി രൂപ അനുവദിക്കുകയും അതിന് വ്യവസായ പദവി നൽകാൻ തീരുമാനിക്കുകയും ചെയ്തത് പ്രവാസി വ്യവസായികൾക്ക് നിക്ഷേപ അവസരങ്ങൾ തുറന്നുനൽകും. പ്രവാസി മക്കൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് കുടിയേറുന്നത് ഒഴിവാക്കാൻ നോളജ് വാലി ദൗത്യം സഹായിക്കുമെന്നും, മടങ്ങിയെത്തുന്ന പ്രവാസികൾക്കും സാധാരണക്കാർക്കും ആശ്വാസമേകുന്ന ഉമ്മൻ ചാണ്ടി ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിലൂടെ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ പരിരക്ഷ ഉറപ്പാക്കിയത് ഗുണകരമാവുമെന്നും ഐ.സി.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

