അസീറിൽ ആരോഗ്യരംഗത്ത് വൻ മുന്നേറ്റം; കിങ് ഖാലിദ് സർവകലാശാലാ മെഡിക്കൽ സിറ്റിക്ക് പ്രത്യേക പദവി
text_fieldsകിങ് ഖാലിദ് സർവകലാശാലയിലെ മെഡിക്കൽ സിറ്റിക്ക് പ്രത്യേക പദവി അസീർ ഗവർണർ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് പ്രഖ്യാപിക്കുന്നു
അബഹ: തെക്കൻ സൗദിയിലെ ആരോഗ്യസേവന രംഗത്ത് നിർണായക ചുവടുവെപ്പായി കിങ് ഖാലിദ് സർവകലാശാലയിലെ മെഡിക്കൽ സിറ്റിക്ക് പ്രത്യേക മെഡിക്കൽ സിറ്റി പദവി നൽകി. അസീർ പ്രവിശ്യാ ഗവർണറും മേഖലാ വികസന അതോറിറ്റി ചെയർമാനുമായ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് ആണ് പ്രഖ്യാപനം നടത്തിയത്. മേഖലയിൽ വിവിധ ആരോഗ്യപദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു നിർണായക പ്രഖ്യാപനം.
750 കിടക്കകളുടെ ശേഷിയുള്ള മെഡിക്കൽ സിറ്റിയിൽ 41 മെഡിക്കൽ സ്പെഷ്യാലിറ്റികൾ ഉൾപ്പെടുന്നു. ചികിത്സ, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവ ഏകോപിപ്പിക്കുന്ന സമഗ്ര സംവിധാനമായാണ് മെഡിക്കൽ സിറ്റിയെ വികസിപ്പിക്കുന്നത്. കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയും ഗവേഷണ കേന്ദ്രവും ശാസ്ത്രീയ മേൽനോട്ടം, അറിവ് കൈമാറ്റം, വിദഗ്ധശേഷി വികസനം എന്നിവയിൽ പദ്ധതിയുമായി തുടർന്നും സഹകരിക്കും. ക്യാൻസർ ചികിത്സാ മേഖലയ്ക്ക് ഈ സഹകരണം ഏറെ സഹായകരമാകും.
വിദ്യാഭ്യാസ മന്ത്രി യൂസുഫ് ബിൻ അബ്ദുല്ല അൽ ബുനയാൻ, ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജെൽ, കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി ആൻഡ് റിസർച്ച് സെൻറർ സി.ഇ.ഒ ഡോ. മാജിദ് ബിൻ ഇബ്രാഹിം അൽ ഫയ്യാദ്, കിങ് ഖാലിദ് സർവകലാശാല പ്രസിഡൻറ് ഡോ. ഫാലിഹ് ബിൻ രാജാഅല്ലാഹ് അൽ സുലൈമി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
അസീർ മേഖലയിലെ അബഹ, മുഹായിൽ അസീർ, തരീബ്, കിങ് ഖാലിദ് സർവകലാശാലാ സിറ്റി എന്നീ നാല് കേന്ദ്രങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ ‘ഹെൽത്തി സിറ്റി’ അംഗീകാരവും ചടങ്ങിൽ കൈമാറി. ഇതോടെ സൗദിയിൽ അന്താരാഷ്ട്ര അംഗീകാരം നേടിയ ആരോഗ്യനഗരങ്ങളുടെ എണ്ണം 21 ആയി ഉയർന്നു.
മെഡിക്കൽ സിറ്റിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കേന്ദ്രങ്ങളും പ്രവർത്തനസജ്ജമായിട്ടുണ്ട്. 27 കസേരകളുള്ള ശൈഖ് മുലൈഹി ബിൻ സലാമ ബിൻ സഈദാൻ ഡയാലിസിസ് സെൻറർ ഇതിലൊന്നാണ്. ആഴ്ചയിൽ ഏകദേശം 150 രോഗികൾക്ക് സേവനം നൽകാൻ ഈ കേന്ദ്രത്തിന് ശേഷിയുണ്ട്.
ഇതോടൊപ്പം ഉദ്ഘാടനം ചെയ്ത മുലൈഹി ബിൻ സലാമ ഓങ്കോളജി സെൻററിൽ 33 കീമോതെറാപ്പി മുറികളാണുള്ളത്. ശസ്ത്രക്രിയ, റേഡിയേഷൻ, മരുന്ന് ചികിത്സ, ന്യൂക്ലിയർ മെഡിസിൻ പരിശോധന, സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകൾ, പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള സഹായപരിചരണങ്ങൾ എന്നിവയടങ്ങുന്ന സമഗ്ര കാൻസർ ചികിത്സാ സേവനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

