മാനസിക പ്രയാസം മൂലം അലഞ്ഞുനടന്ന മലയാളിക്ക് തുണയായി സാമൂഹിക പ്രവർത്തകർ
text_fieldsഹൈദർ അലി
ബുറൈദ: മാനസിക പ്രയാസങ്ങൾ മൂലം വഴിയരികിൽ അലഞ്ഞു തിരിഞ്ഞുനടന്ന മലയാളിയെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് സുരക്ഷിതമായി നാട്ടിലെത്തിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി ഹൈദർ അലിയെയാണ് (54) സന്നദ്ധപ്രവർത്തകരുടെ യഥാസമയത്തുള്ള ഇടപെടലിലൂടെ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ 27 വർഷത്തോളമായി സൗദി അറേബ്യയിലെ റിയാദിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഹൈദർ അലി, പിന്നീട് ബുറൈദയിലെത്തി ഒരു സ്വദേശിയുടെ കീഴിൽ നാലു വർഷത്തോളം ജോലി ചെയ്തിരുന്നു. തുടർന്ന് ജോലിസ്ഥലത്തുനിന്ന് മാറിപ്പോയ ഇദ്ദേഹം മാനസിക പ്രയാസങ്ങളെ തുടർന്ന് ബുറൈദ പെപ്സി കമ്പനിക്ക് സമീപമുള്ള പാർക്കിൽ അലഞ്ഞുതിരിയുകയായിരുന്നു.
പാർക്കിന് സമീപം ഗ്രോസറി ഷോപ്പ് നടത്തുന്ന യഹിയ, ഷിബിൽ എന്നിവരുടെ ശ്രദ്ധയിൽപെട്ട വിവരം ഇവർ ‘കനിവ്’ ജീവകാരുണ്യ വിഭാഗം പ്രവർത്തകൻ സലാം പറാട്ടിയെ അറിയിച്ചു. സലാമിെൻറ അടിയന്തര ഇടപെടലിനെ തുടർന്ന് ലേബർ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക രേഖകൾ ലഭ്യമാക്കി ഫൈനൽ എക്സിറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് റിയാദിൽനിന്ന് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിൽ പരിചയക്കാരനൊപ്പമാണ് ഹൈദർ അലിയെ കയറ്റിവിട്ടത്. കനിവ് പ്രവർത്തകർ മുൻകൂട്ടി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കരിപ്പൂർ വിമാനത്താവളത്തിലെത്തി ഇയാളെ ഏറ്റുവാങ്ങി. ഭാര്യയും അഞ്ച് മക്കളുമാണ് ഹൈദർ അലിക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

