അറ്റകുറ്റപ്പണിക്കായി വർക്ക്ഷോപ്പിലിട്ട കാറിൽ മദ്യം കടത്ത്; റിയാദില്‍ മലയാളി കാറുടമക്കെതിരെ കേസ്
text_fieldsRepresentational Image
റിയാദ്: അറ്റകുറ്റപ്പണിക്കായി ഏൽപിച്ച കാറിൽ വർക്ക്ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയത് മലയാളിയായ കാറുടമയെ വെട്ടിലാക്കി. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെ റിയാദ് പൊലീസ് കേസെടുത്തു. ഇദ്ദേഹം റിയാദ് എക്‌സിറ്റ് 18ലെ വർക്ക്ഷോപ്പിൽ തെൻറ വാഹനം നന്നാക്കാന്‍ ഏൽപിച്ചതാണ്. റെനോ 2012 മോഡല്‍ കാറിന്റെ സ്‌പെയര്‍പാര്‍ട്‌സ് ലഭ്യമായിരുന്നില്ല. സ്‌പെയർ പാര്‍ട്‌സ് വരുത്തി നന്നാക്കാമെന്ന് വർക്ക്ഷോപ്പിലെ മലയാളി ജീവനക്കാരൻ അറിയിച്ചതിനെ തുടര്‍ന്നാണ് കാർ അവിടെ ഇട്ടുവന്നതെന്ന് ഷൈജു പറഞ്ഞു.
പിന്നീട് പണികഴിഞ്ഞ കാറെടുക്കാൻ വർക്ക്ഷോപ്പില്‍ എത്തിയപ്പോഴാണ് കാറും മലയാളി ജീവനക്കാരനെയും കാണാനില്ലെന്ന് അറിയുന്നത്. അതിനിടെ അസീസിയ പൊലീസ് സ്‌റ്റേഷനിൽനിന്ന് ഷൈജുവിന് വിളിയും വന്നു. അതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. വർക്ക്ഷോപ്പ് ജീവനക്കാർ ആ കാറിൽ മദ്യം കടത്തുന്നതിനിടെ പൊലീസ് പിടിയിലാവുകയായിരുന്നു.
കാറുടമ എന്നനിലയിൽ ഷൈജുവും പ്രതിയായി. സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ സഹായത്തോടെ പൊലീസ് സ്‌റ്റേഷനിലെത്തി ഷൈജു നിരപരാധിത്വം വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്ന വ്യവസ്ഥയോടെ ഷൈജുവിനെ വിട്ടയച്ചു. കാറില്‍ മദ്യം കടത്തുമ്പോള്‍ മലയാളികളായ രണ്ട് ജീവനക്കാരും കാറിലുണ്ടായിരുന്നു. ഇവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വർക്ക്ഷോപ്പുകളിൽ വാഹനങ്ങളിട്ട് വരുന്നവർക്ക് ഇതൊരു പാഠമാണെന്ന് റാഫി പാങ്ങോട് പറയുന്നു. വർക്ക്ഷോപ്പുകളിൽ മെയിന്റനന്‍സ് വർക്ക് ഓര്‍ഡര്‍ ഫോം സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ പകർപ്പ് ഉപഭോക്താവിനും നല്‍കണം. ഇതില്‍ തീയതി, സമയം, മെയിന്റനന്‍സിന്റെ സ്വഭാവം എന്നിവ രേഖപ്പെടുത്തുകയും വേണം. പരിചയമുളള വർക്ക്ഷോപ്പുകളിലാണെങ്കിലും വർക്ക് ഓര്‍ഡര്‍ ഫോം വാങ്ങിയില്ലെങ്കില്‍ ഇത്തരം കേസുകളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയില്ല. ശിക്ഷിക്കപ്പെടാന്‍ സാധ്യതയുളള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും റാഫി പാങ്ങോട് പറഞ്ഞു.
വർക്ക്ഷോപ്പ് ജീവനക്കാര്‍ ഇങ്ങനെ വാഹനങ്ങളെടുത്ത് ഓടിക്കുമ്പോള്‍ അപകടം ഉണ്ടായാലും വാഹന ഉടമ ഉത്തരവാദിയാവും. ട്രാഫിക് നിയമ ലംഘനങ്ങളും ഉടമയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

