സൗദിയിൽ ആറാമത് ദേശീയ ജീവകാരുണ്യ കാമ്പയിൻ റമദാൻ മൂന്നിന് ആരംഭിക്കും; അനുമതി നൽകി സൽമാൻ രാജാവ്
text_fieldsറിയാദ്: സൗദി അറേബ്യയുടെ ദേശീയ ജീവകാരുണ്യ പ്ലാറ്റ്‌ഫോമായ ‘ഇഹ്സാൻ’ വഴി സംഘടിപ്പിക്കുന്ന ആറാമത് ദേശീയ ജീവകാരുണ്യ കാമ്പയിന് തുടക്കമാകുന്നു. റമദാൻ മൂന്നിന് (ഫെബ്രുവരി 20, വെള്ളിയാഴ്ച) മുതൽ കാമ്പയിൻ ആരംഭിക്കുന്നതിന് സൽമാൻ രാജാവ് അനുമതി നൽകി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും പുണ്യമാസമായ റമദാനിൽ നന്മയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഭരണാധികാരികളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന വലിയ പിന്തുണയുടെ പ്രതിഫലനമാണ് ഈ കാമ്പയിൻ. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പുണ്യമാസത്തിൽ കാരുണ്യപ്രവർത്തനങ്ങളിൽ പങ്കുചേരാനും സാമൂഹിക ഐക്യദാർഢ്യം ശക്തിപ്പെടുത്താനും ഇതിലൂടെ അവസരം ലഭിക്കുന്നു.
ഇഹ്സാൻ പ്ലാറ്റ്‌ഫോം സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് ബിൻ അബ്ദുള്ള അൽ-ഖസബി, ഭരണാധികാരികൾക്ക് തെൻറ നന്ദിയും കടപ്പാടും അറിയിച്ചു. റമദാൻ മാസത്തിൽ സൗദി അറേബ്യയുടെ എല്ലാ ഭാഗങ്ങളിലും വലിയ തോതിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻവർഷങ്ങളിലെ കാമ്പയിനുകളുടെ വലിയ വിജയം തുടരാനാണ് ഇത്തവണയും ലക്ഷ്യമിടുന്നത്. ഇഹ്സാൻ പ്ലാറ്റ്‌ഫോമിലൂടെ നൽകുന്ന സംഭാവനകൾ അർഹരായവരിലേക്ക് വേഗത്തിലും സുതാര്യമായും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലാറ്റ്‌ഫോം നിലവിൽ വന്നതു മുതൽ ഇതുവരെ 33 കോടിയിലധികം സംഭാവന ഇടപാടുകളാണ് നടന്നിട്ടുള്ളത്. റമദാനിൽ ഈ പങ്കാളിത്തം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ ജീവകാരുണ്യ പദ്ധതികളിലേക്കും ‘ഇഹ്സാൻ എൻഡോവ്‌മെൻറ് ഫണ്ടിലേക്കും’ വെബ്സൈറ്റ് (ehsan.sa), ഇഹ്സാൻ ആപ്ലിക്കേഷൻ, ഏകീകൃത നമ്പർ (8001247000) എന്നീ മാർഗങ്ങളിലൂടെ സംഭാവനകൾ നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

