കിഴക്കൻ പ്രവിശ്യയിൽ ആറ് ഡ്രോണുകൾ കൂടി തകർത്തു; പ്രതിരോധ നടപടികൾ ശക്തമാക്കി സൗദി അറേബ്യ
text_fieldsറിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് (ചൊവ്വ) മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.
തിങ്കളാഴ്ച റിയാദ്, കിഴക്കൻ മേഖലകൾക്ക് നേരെ നടന്ന സമാനമായ ആക്രമണ ശ്രമങ്ങളിൽ 96 ഡ്രോണുകൾ തകർത്തതായി അൽ മാലിക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിെൻറ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ പ്രതിരോധ സേന പുലർത്തുന്ന അതീവ ജാഗ്രതയാണ് ഈ വിജയകരമായ ഇടപെടലുകൾ സൂചിപ്പിക്കുന്നത്.
സൗദി വ്യോമസേനയും പ്രതിരോധ സേനയും സംയുക്തമായി നടത്തിയ നീക്കങ്ങളിലൂടെ ഇതുവരെ 380 ഡ്രോണുകൾ, 30 ബാലിസ്റ്റിക് മിസൈലുകൾ, ഏഴ് ക്രൂയിസ് മിസൈലുകൾ എന്നിവ തകർത്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും റിയാദ്, കിഴക്കൻ പ്രവിശ്യകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.
രാജ്യത്തെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ശത്രുപക്ഷത്തുനിന്നുള്ള നീക്കങ്ങൾ അധികവും നടക്കുന്നത്. ഇതിൽ പ്രധാനമായും ഷൈബ എണ്ണപ്പാടത്തിന് നേരെ 70-ലധികം ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ വലിയ ആക്രമണ ശ്രമത്തെ പ്രതിരോധ സേന പരാജയപ്പെടുത്തി.
‘റബു അൽ ഖാലി’ മേഖലയിൽ വെച്ച് തന്നെ ഈ ഡ്രോണുകളെല്ലാം തകർക്കാൻ സാധിച്ചതിനാൽ വലിയൊരു അപകടം ഒഴിവാക്കാനായി. മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

