66.3 കിലോഗ്രാം ലഹരിമരുന്നുമായി സൗദി പൗരന്മാരുൾപ്പടെ ആറ് പ്രതികൾ അറസ്റ്റിൽ
text_fieldsറിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 66.3 കിലോഗ്രാം നിരോധിത ലഹരിമരുന്നുകൾ സുരക്ഷാസേന പിടിച്ചെടുത്തു. ഖാത്ത്, ഹാഷിഷ്, കൊക്കെയ്ൻ എന്നിവ കടത്താനും വിതരണം ചെയ്യാനും ശ്രമിച്ച കേസുകളിലാണ് അധികൃതർ കർശന നടപടി സ്വീകരിച്ചത്. പിടിയിലായ പ്രതികൾക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ജാസാൻ മേഖലയിലെ അൽ-ആർദ സെക്ടറിൽ ബോർഡർ ഗാർഡിന്റെ കര പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് 64 കിലോഗ്രാം നിരോധിത ഖാത്ത് ചെടികൾ പിടികൂടിയത്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് ലഹരി കടത്താൻ ശ്രമിച്ച നാല് യമൻ പൗരന്മാരാണ് ഇവിടെ അറസ്റ്റിലായത്. ഇവർക്കെതിരെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം പിടിച്ചെടുത്ത ലഹരിവസ്തുക്കളും പ്രതികളെയും തുടരന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
മറ്റൊരു സംഭവത്തിൽ, 2.3 കിലോഗ്രാം കൊക്കെയ്നും ഹാഷിഷും വിതരണം ചെയ്യാനുള്ള ശ്രമം ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഫലമാക്കി. ജിദ്ദ ഗവർണറേറ്റിൽ വച്ച് 1.2 കിലോഗ്രാം കൊക്കെയ്ൻ ലഹരിമരുന്നും വൈദ്യശാസ്ത്ര നിയന്ത്രണത്തിലുള്ള ഗുളികകളും വിൽപന നടത്തുന്നതിനിടെ നൈജീരിയൻ സ്വദേശിയായ താമസക്കാരനെ ഡ്രഗ് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. ഇതിനുപുറമേ, അസീർ മേഖലയിൽ 1.1 കിലോഗ്രാം ഹാഷിഷ് വിതരണം ചെയ്യാൻ ശ്രമിച്ച രണ്ട് സൗദി പൗരന്മാരെയും സുരക്ഷാ സേന പിടികൂടി.
കസ്റ്റഡിയിലായ എല്ലാ പ്രതികൾക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് കൂടുതൽ അന്വേഷണത്തിനും വിചാരണയ്ക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

