ഇന്ന് പുലർച്ചെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയത് ആറ് ഡ്രോണുകൾ, നിലം തൊടീക്കാതെ സൗദി പ്രതിരോധ സേന
text_fieldsറിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുലർച്ചെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിെൻറ വ്യോമാതിർത്തി ലംഘിച്ചെത്തിയ നൂറുകണക്കിന് ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ സൗദി എയർ ഡിഫൻസ് ഫോഴ്‌സിനും എയർഫോഴ്‌സിനും സാധിച്ചതായി അദ്ദേഹം അറിയിച്ചു. മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏകദേശം 400 ഡ്രോണുകൾ, 30 ബാലിസ്റ്റിക് മിസൈലുകൾ, ഏഴ് ക്രൂയിസ് മിസൈലുകൾ എന്നിവയാണ് ഇതുവരെ പ്രതിരോധ സേന തകർത്തത്. ഇതിൽ ഭൂരിഭാഗവും കിഴക്കൻ പ്രവിശ്യയെയും തലസ്ഥാനമായ റിയാദിനെയും ലക്ഷ്യമിട്ടുള്ളതായിരുന്നു.
ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതിൽ പ്രധാനമായും ഷൈബ എണ്ണപ്പാടത്തിന് നേരെ 70-ലധികം ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണശ്രമം നടന്നിരുന്നു. എന്നാൽ ഈ ഡ്രോണുകളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ റുബുഅ് അൽ ഖാലി മേഖലയ്ക്ക് മുകളിൽ വച്ച് വ്യോമസേന തകർക്കുകയായിരുന്നു. രാജ്യത്തിെൻറ സുരക്ഷയ്ക്കും തന്ത്രപ്രധാനമായ ആസ്തികൾക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടാൻ പ്രതിരോധ സേന സുസജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

