സൗദിയിൽ കടുത്ത ചൂടും പൊടിക്കാറ്റും തുടരും: വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിലും കടുത്ത ചൂടും ഉയർന്ന താപനിലയും മാറ്റമില്ലാതെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഠിനമായ ചൂടിനൊപ്പം ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ രാജ്യത്തിെൻറ പല ഭാഗങ്ങളിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കിഴക്കൻ പ്രവിശ്യ, മക്ക, മദീന എന്നീ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും പരമാവധി താപനില ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. താപനില ഉയരുന്നതിനൊപ്പം അന്തരീക്ഷത്തിൽ പൊടിയും മണലും ഉയർന്നുപൊങ്ങാൻ ഇടയാക്കുന്ന ശക്തമായ കാറ്റും ഈ പ്രദേശങ്ങളിൽ വീശിയടിച്ചേക്കാം.
കിഴക്കൻ പ്രവിശ്യ, മക്ക, മദീന എന്നിവയ്ക്ക് പുറമെ തലസ്ഥാന നഗരമുൾപ്പെടുന്ന റിയാദ്, നജ്റാൻ എന്നീ പ്രവിശ്യകളിലും ഈ പൊടിക്കാറ്റ് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ ഈ കാലാവസ്ഥാ വ്യതിയാനം അസീർ, അൽ ബാഹ എന്നീ പ്രദേശങ്ങളുടെ കിഴക്കൻ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.
ജിസാനിലേക്കുള്ള തീരദേശ പാതകളിൽ ശക്തമായ പൊടിക്കാറ്റ് മൂലം കാഴ്ചപരിധി പൂർണമായും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ ഈ പാതകളിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ പ്രത്യേകമായി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

