ജല സാങ്കേതികവിദ്യകൾ തദ്ദേശീയമാക്കാൻ ഏഴ് ഫാക്ടറികൾ സ്ഥാപിക്കും
text_fieldsറിയാദ്: പ്രാദേശിക വ്യാവസായിക-സാങ്കേതിക ശേഷികൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 280 കോടി റിയാൽ മുതൽ മുടക്കിൽ ഏഴ് പുതിയ ഫാക്ടറികളുടെ നിർമാണം ഉൾപ്പെടെ ആറ് നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതിനായി ജല അതോറിറ്റി മൂന്ന് കരാറുകളിൽ ഒപ്പുവെച്ചു.
റിവേഴ്സ് ഓസ്മോസിസ് മെംബ്രേണുകൾ, ആൻറിസീലൻറുകൾ, കെമിക്കൽ വാഷിങ് മെറ്റീരിയലുകൾ, എനർജി റിക്കവറി ഉപകരണങ്ങൾ, ഹൈ പ്രഷർ പമ്പുകൾ, ഡിസ്ട്രിബ്യൂട്ടഡ് കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വ്യവസായങ്ങൾ തദ്ദേശീയമാക്കാനാണ് ഈ കരാറുകൾ ലക്ഷ്യമിടുന്നത്.
പദ്ധതികളിൽ ഏർപ്പെടുന്ന കമ്പനികൾ ഗുണനിലവാരമുള്ള ജോലികളിലെ മനുഷ്യശേഷി അനുപാതം 70 ശതമാനത്തിൽ കുറയാൻ പാടില്ലെന്ന കർശന വ്യവസ്ഥയും പാലിക്കേണ്ടതുണ്ട്. ഈ പുതിയ പദ്ധതികളിൽ ‘ഇറ്റാൽമാച്ച് കെമിക്കൽസി’െൻറ നാല് ഫാക്ടറികൾ, ഉയർന്ന മർദ്ദത്തിലുള്ള പമ്പുകൾക്കായുള്ള ‘തോറിഷിമ’ ഫാക്ടറി, ഊർജ്ജ വീണ്ടെടുക്കൽ ഉപകരണങ്ങൾക്കായുള്ള ‘എനർജി റിക്കവറി’ ഫാക്ടറി, ഡിസ്ട്രിബ്യൂട്ടഡ് കൺട്രോൾ സിസ്റ്റങ്ങൾക്കായുള്ള ‘അൽ ഫനാർ’ ഫാക്ടറി എന്നിവയാണ് ഉൾപ്പെടുന്നത്.
ഇതിനുപുറമെ, 2025-ൽ ഉത്പാദനം ആരംഭിച്ച റിവേഴ്സ് ഓസ്മോസിസ് മെംബ്രേണുകൾക്കായുള്ള ‘തോറേ’ ഫാക്ടറി കൂടി ചേരുന്നതോടെ തദ്ദേശവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട ആകെ ഫാക്ടറികളുടെ എണ്ണം എട്ടായി ഉയരും.
നടപ്പാക്കുന്നതിനായി മാറ്റിവെച്ച ആറ് നിക്ഷേപ അവസരങ്ങൾ വഴി 2033 ആകുമ്പോഴേക്കും ജി.ഡി.പിയിൽ ഏകദേശം 436 കോടി റിയാലിെൻറ സാമ്പത്തിക സ്വാധീനം ഉണ്ടാകുമെന്നും 3,090 ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ലക്ഷ്യമിടുന്ന ഉൽപ്പന്നങ്ങളുടെ വില 20 മുതൽ 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കും.
പദ്ധതി പൂർണമായും നടപ്പാകുന്നതോടെ 2033-ൽ ഏകദേശം 1100 കോടി റിയാലിെൻറ നിക്ഷേപം ആകർഷിക്കാനും 12,000-ത്തോളം ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് സൗദി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

