ഫലസ്തീൻ അഭയാർഥികൾക്ക് യു.എൻ.ആർ.ഡബ്ല്യു നൽകുന്ന സേവനങ്ങൾ സുപ്രധാനം; പിന്തുണയുമായി ഒ.ഐ.സി
text_fieldsറിയാദ്: ഫലസ്തീൻ അഭയാർഥികൾക്ക് സംരക്ഷണവും ആശ്വാസവും നൽകുന്നതിൽ യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി (യൂ.എൻ.ആർ.ഡബ്ല്യു.എ) വഹിക്കുന്ന പങ്ക് അങ്ങേയറ്റം സുപ്രധാനമാണെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) ജനറൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. വെസ്റ്റ് ബാങ്ക്, ഗസ്സ സ്ട്രിപ്പ്, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ പ്രദേശങ്ങളിലും വിദേശങ്ങളിലെ ക്യാമ്പുകളിലും കഴിയുന്ന ഫലസ്തീനികൾക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിൽ ഏജൻസിയുടെ മാനുഷിക സേവനങ്ങൾ വിലപ്പെട്ടതാണെന്ന് ഒ.ഐ.സി ചൂണ്ടിക്കാട്ടി.
സ്വദേശത്തും വിദേശത്തുമുള്ള ഫലസ്തീൻ ജനതയുടെ ഐക്യവും, കിഴക്കൻ ജറുസലേം ഉൾപ്പെടുന്ന വെസ്റ്റ് ബാങ്കും ഗസ്സയും അടങ്ങുന്ന അധിനിവേശ ഫലസ്തീെൻറ നിയമപരവും ഭൂമിശാസ്ത്രപരവുമായ അഖണ്ഡതയും സെക്രട്ടേറിയറ്റ് വീണ്ടും ഊന്നിപ്പറഞ്ഞു. 1949-ലെ ഐക്യരാഷ്ട്ര പൊതുസഭയുടെ 302-ാം നമ്പർ പ്രമേയ പ്രകാരം ഏജൻസിക്ക് നൽകിയിട്ടുള്ള അധികാരപത്രവും അതിെൻറ അഞ്ച് പ്രവർത്തന മേഖലകളിലെ ദൗത്യവും പൂർണമായി നിലനിർത്തേണ്ടതുണ്ട്.
യു.എൻ.ആർ.ഡബ്ല്യു.എയുടെ പങ്കിനെ തകർക്കാനോ, കുറക്കാനോ, പകരം മറ്റൊരു സംവിധാനം കൊണ്ടുവരാനോ ഉള്ള ശ്രമങ്ങളെ ഒ.ഐ.സി ശക്തമായി നിരസിച്ചു. ഫലസ്തീൻ അഭയാർഥികൾക്ക് സേവനങ്ങൾ തടസ്സമില്ലാതെ നൽകാൻ ഏജൻസിക്ക് ആവശ്യമായ സാമ്പത്തിക, രാഷ്ട്രീയ, നിയമ പിന്തുണ നൽകണമെന്ന് ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് എല്ലാ അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര കക്ഷികളോടും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

