സുരക്ഷ ഭീഷണി ‘തവക്കൽനാ’ വഴി റിപ്പോർട്ട് ചെയ്യാം
text_fieldsറിയാദ്: സൗദി അറേബ്യയുടെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, സംശയാസ്പദമായ വ്യോമ നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാനായി പ്രതിരോധ മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. രാജ്യത്തെ സമഗ്ര ദേശീയ ആപ്പായ ‘തവക്കൽനാ’ വഴിയാണ് ഈ സേവനം ലഭ്യമാകുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്ന ഡ്രോണുകൾ, മിസൈലുകൾ അല്ലെങ്കിൽ മറ്റ് വ്യോമയാന വസ്തുക്കൾ എന്നിവയെക്കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും ഇനി വേഗത്തിൽ അധികൃതരെ അറിയിക്കാം. വിവരങ്ങൾ അതിവേഗം കൈമാറുന്നതിലൂടെ സുരക്ഷാ സേനക്ക് ഉടനടി പ്രതികരിക്കാനും രാജ്യത്തിന്റെ സ്വത്തുക്കളും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാനും കഴിയും.
രാജ്യത്തെ സംരക്ഷിക്കുന്നതിൽ പൗരന്മാരും പൗരന്മാരും അവിഭാജ്യ ഘടകമാണെന്ന് പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ വ്യക്തമാക്കി. രാജ്യത്തിന് നേരെയുള്ള ഏത് ഭീഷണികളെയും നേരിടുന്നതിൽ ജനങ്ങളുടെ ജാഗ്രത പ്രധാനമാണ്. സുരക്ഷ നടപടികൾ സുഗമമാക്കാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനുമായി ഇത്തരം നിരീക്ഷണങ്ങൾ തവക്കൽനാ ആപ്പ് വഴി ഉടനടി റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.
ജനങ്ങളും പ്രതിരോധ സംവിധാനവും തമ്മിലുള്ള യഥാർഥ പങ്കാളിത്തമാണ് ഈ സേവനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. രാജ്യത്തിന് നേരെയുള്ള ഏത് വ്യോമാക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ആധുനിക ശേഷി സൗദി സായുധ സേനക്കുണ്ട്.
എങ്കിലും, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഭീഷണികൾ മുൻകൂട്ടി കണ്ടെത്തുന്നതിൽ പൗരന്മാരെയും താമസക്കാരെയും പങ്കാളികളാക്കുന്നത് സുരക്ഷാരംഗത്തെ വലിയൊരു ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

