പശ്ചിമേഷ്യൻ സുരക്ഷയും സമാധാനവും: ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsറിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷയും മുൻനിർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഫോണിലൂടെ ആശയവിനിമയം നടത്തി. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷ സാധ്യതകൾക്കിടയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും നടത്തുന്ന നയതന്ത്ര നീക്കങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി.
മേഖലയിലെ സുരക്ഷ വെല്ലുവിളികൾ നേരിടുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും സംയുക്തമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന ഇന്ത്യയുടെ നിലപാട് ഡോ. എസ്. ജയശങ്കർ ചർച്ചയിൽ ആവർത്തിച്ചു. പശ്ചിമേഷ്യയിലെ സുസ്ഥിരത ഉറപ്പാക്കുന്നതിൽ ഇന്ത്യയും സൗദിയും പുലർത്തുന്ന ശക്തമായ ഉഭയകക്ഷി സഹകരണം ഈ ചർച്ചയിലൂടെ ഒരിക്കൽ കൂടി അടിവരയിടപ്പെട്ടു.
സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, ഗൾഫ് മേഖലയിലെ സമാധാന ശ്രമങ്ങളിൽ സജീവ പങ്കാളിയാകാനുള്ള ഇന്ത്യയുടെ താൽപര്യവും മന്ത്രി ജയശങ്കർ പ്രകടിപ്പിച്ചു. ആഗോള നയതന്ത്ര രംഗത്ത് ഇരു രാജ്യങ്ങളും പുലർത്തുന്ന ഐക്യം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടലുകൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

