സീറ്റിൽ മറന്നുവെച്ച പണം ‘സൗദിയ’ ഉദ്യോഗസ്ഥർ യാത്രക്കാരനെ തേടിപ്പിടിച്ച് കൈമാറി
text_fieldsറിയാദ്: സീറ്റിൽ മറന്നുവെച്ച പണം സൗദി എയർലൈൻസ് വിമാനത്തിലെ ഉദ്യോഗസ്ഥർ വാഹനത്തിൽ പിന്തുടർന്ന് വന്ന് മലയാളി യാത്രക്കാരന് കൈമാറി. ചൊവ്വാഴ്ച വൈകീട്ട് റിയാദിലിറങ്ങിയ കണ്ണൂർ അഴീക്കോട് ചാലിൽ സ്വദേശി സൂരജിനാണ് ‘സൗദിയ’യിൽ നിന്ന് മികച്ച കസ്റ്റമർ കെയറിെൻറയും ജീവനക്കാരുടെ സത്യസന്ധതയുടെയും നല്ല അനുഭവമുണ്ടായത്. സൗദി ജനറൽ ഇൻവെസ്റ്റുമെൻറ് അതോറിറ്റിക്ക് (സാഗിയ) കീഴിൽ നിക്ഷേപകനും റിയാദ് വില്ലാസ് കോൺട്രാക്റ്റിങ് കമ്പനി ജനറൽ മാനേജരുമാണ് സൂരജ്. ചൊവ്വാഴ്ച ഉച്ചക്ക് 12.50ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാരനായിരുന്നു അദ്ദേഹം. ഉച്ചകഴിഞ്ഞ് 3.50ഒാടെ റിയാദിലെത്തി. അറൈവൽ ടെർമിനലിലേക്ക് ബസിൽ മറ്റ് യാത്രക്കാരോടൊപ്പം വരുേമ്പാൾ ഒരു സെക്യൂരിറ്റി വാഹനം പിന്നാലെ വന്ന് ബസ് തടഞ്ഞുനിറുത്തുകയായിരുന്നു. ഫ്ലൈറ്റ് സൂപർവൈസറും രണ്ട് മൂന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായിരുന്നു അതിലുണ്ടായിരുന്നത്. അവർ ബസിനുള്ളിൽ കയറി സൂരജിനെ അന്വേഷിച്ചു. ആളിനെ തെരഞ്ഞുപിടിച്ച് ‘‘താങ്കൾ സീറ്റിൽ 2,000 റിയാൽ മറന്നുവെച്ചെന്നും അത് കൊണ്ടുവന്നതാണെന്നും’’ പറഞ്ഞ് കൈമാറി.
ഉടൻ അവർ തിരിച്ചുപോവുകയും ചെയ്തു. നന്ദി പറയാൻ പോലും സമയം തന്നില്ലെന്ന് സൂരജ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സീറ്റിൽ നിന്ന് പണം കിട്ടിയപ്പോൾ സീറ്റ് നമ്പർ പ്രകാരം യാത്രക്കാരനെ തിരിച്ചറിഞ്ഞാണ് തിരിച്ചുകൊടുക്കാനെത്തിയത്. സൗദി എയർലൈൻസ് വിമാനത്തിൽ യാത്രക്കാർക്ക് മികച്ച സേവനമാണ് ലഭിക്കുന്നതെന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഇപ്പോഴുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് വിമാനത്താവളത്തിൽ പുതുതായി ഏർപ്പെടുത്തിയ സ്മാർട്ട് എമിഗ്രേഷൻ സിസ്റ്റവും യാത്രക്കാർക്ക് വലിയ സൗകര്യമായിരിക്കുകയാണെന്നും ക്യൂ നിൽക്കാതെ ഇലക്ട്രോണിക് ഗേറ്റിലൂടെ കടന്ന് സ്വയം എമിഗ്രേഷൻ ക്ലിയറൻസ് നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞത് മറ്റൊരു നല്ല അനുഭവമായെന്നും സൂരജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.