Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗസ്സ...

ഗസ്സ ആയുധമുക്തമാക്കാനുള്ള കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

text_fields
bookmark_border
saudiarabia
cancel
റിയാദ്: ഗസ്സ മുനമ്പ് ആയുധമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ജെ. ട്രംപ് പ്രഖ്യാപിച്ച ചരിത്രപരമായ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഈ നിർണായക പുരോഗതിക്ക് വഴിതെളിച്ച പ്രസിഡൻറ്​ ട്രംപി​െൻറ നയതന്ത്ര നേതൃത്വത്തെയും ദൃഢമായ പ്രതിബദ്ധതയെയും സൗദി വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.

ചരിത്രപരമായ ഈ നേട്ടം കൈവരിക്കുന്നതിനായി നിരന്തരം പരിശ്രമിച്ച ഈജിപ്ത്, ഖത്തർ, തുർക്കി, യു.എസ്.എ, പീസ് കൗൺസിൽ (സമാധാന സമിതി), മറ്റ് പങ്കാളിത്ത രാജ്യങ്ങൾ എന്നിവരുടെ നയതന്ത്ര ശ്രമങ്ങളെ സൗദി അറേബ്യ ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രത്യേകം അഭിനന്ദിച്ചു.

ഐക്യരാഷ്​ട്രസഭാ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയത്തിലൂടെ അംഗീകരിച്ച സമഗ്ര സമാധാന പദ്ധതി നടപ്പാക്കുന്നതിൽ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് മുന്നോട്ടുപോകാൻ സൗദി അറേബ്യ പൂർണമായി പ്രതിജ്ഞാബദ്ധമാണ്. കരാറിൽ ധാരണയായ എല്ലാ ഘട്ടങ്ങളും കൃത്യമായ സമയപരിധിക്കുള്ളിൽ, പൂർണ്ണ വിശ്വസ്തതയോടെ, മാറ്റമില്ലാത്ത വിധം അന്തിമമായി നടപ്പാക്കേണ്ടതി​െൻറ പ്രാധാന്യം മന്ത്രാലയം എടുത്തുപറഞ്ഞു.

ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിന്മാറേണ്ടതി​െൻറയും, പ്രദേശത്ത് അന്താരാഷ്​ട്ര സ്ഥിരതാ സേനയെ വിന്യസിക്കേണ്ടതി​െൻറയും ആവശ്യകത സൗദി അറേബ്യ ചൂണ്ടിക്കാട്ടി. കൂടാതെ ഫലസ്തീൻ ജനതയ്ക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ തടസ്സങ്ങളില്ലാതെ എത്തിക്കുന്നതും പുനരധിവാസ-പുനർനിർമാണ പ്രവർത്തനങ്ങൾ തുടരുന്നതും ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

യു.എൻ രക്ഷാസമിതി പ്രമേയം 2803 വ്യക്തമാക്കുന്നത് പോലെ, ഫലസ്തീനിയൻ അതോറിറ്റി ഗസ്സ മുനമ്പിലേക്ക് തിരിച്ചെത്തുന്നതും അധിനിവിഷ്​ട ഫലസ്തീൻ പ്രദേശങ്ങളുടെ ഐക്യം നിലനിർത്തുന്നതുമാണ് സമഗ്ര സമാധാന പദ്ധതിയുടെ വിജയത്തിനും സുസ്ഥിരമായ സമാധാനത്തിനും അടിത്തറയെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

ഈ കരാർ ഒരു സമഗ്ര രാഷ്​ട്രീയ പാതയുടെ തുടക്കമാകണമെന്ന് സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. സ്വയം നിർണ്ണയാവകാശവും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണവും ഉൾപ്പെടെയുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പുനൽകാനും, പരസ്പര അംഗീകാരത്തി​െൻറ അടിസ്ഥാനത്തിൽ ഫലസ്തീനും ഇസ്രായേലും തമ്മിൽ സമാധാനപരമായ സഹവർത്തിത്വം കൈവരിക്കാനും ഇത് വഴിയൊരുക്കണം.

സംഘർഷം അവസാനിപ്പിക്കാനും മേഖലയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷയും സ്ഥിരതയും പങ്കാളിത്ത സമൃദ്ധിയും നിറഞ്ഞ ഭാവി കെട്ടിപ്പടുക്കാനും സമഗ്രമായ രാഷ്​ട്രീയ പരിഹാരത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രാലയം പ്രസ്താവന അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaDonald TrumpSaudi Arabia
News Summary - ഗസ്സ ആയുധമുക്ത കരാറിനെ സ്വാഗതം ചെയ്ത് സൗദി
Next Story