ജലശുദ്ധീകരണത്തിൽ ആഗോള നേതൃത്വം ലക്ഷ്യമിട്ട് സൗദി അറേബ്യ: പുതിയ സാങ്കേതികവിദ്യകൾ കയറ്റുമതി ചെയ്യുമെന്ന് ജല അതോറിറ്റി മേധാവി
text_fieldsസൗദി ജല അതോറിറ്റി മേധാവി എൻജി. അബ്ദുല്ല ബിൻ ഇബ്രാഹിം അൽഅബ്ദുൽ കരീം
റിയാദ്: ജലശുദ്ധീകരണ രംഗത്ത് ആഗോളതലത്തിൽ മുൻപന്തിയിലുള്ള സൗദി അറേബ്യ, പുതിയ സാങ്കേതികവിദ്യകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്നതായി സൗദി ജല അതോറിറ്റി മേധാവി എൻജി. അബ്ദുല്ല ബിൻ ഇബ്രാഹിം അൽഅബ്ദുൽ കരീം വ്യക്തമാക്കി. ‘ജലവ്യവസായ തദ്ദേശവൽക്കരണം, ജ്ഞാന കൈമാറ്റം, ശേഷി വികസനം’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജലമേഖല കെട്ടിപ്പടുക്കുന്നതിലും അതിെൻറ അറിവുകളും സാങ്കേതികവിദ്യകളും തദ്ദേശീയമാക്കുന്നതിലുമുള്ള ദീർഘമായ ഒരു യാത്രയാണ് രാജ്യം പിന്നിട്ടിട്ടുള്ളത്. വിദേശത്ത് ഉൽപ്പാദിപ്പിക്കുന്നവ രാജ്യത്ത് നിർമിക്കുന്നതിൽ മാത്രം ഇന്ന് ലക്ഷ്യം ഒതുങ്ങുന്നില്ലെന്നും, മറിച്ച് സൗദിയിൽ നിന്ന് ആഗോളതലത്തിലേക്ക് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുകയും നിർമിക്കുകയും ചെയ്യുക എന്ന നിലയിലേക്ക് വളർച്ചയെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജലമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാനമായ ഘടകങ്ങളിലൊന്നാണ് ഉയർന്ന മർദ്ദത്തിലുള്ള പമ്പുകൾ. ഏകദേശം 53 വർഷത്തിലധികം കാലം രാജ്യം ഇത്തരം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ, വരും തലമുറകൾക്കായി ഇവയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളായി മാറാനാണ് ഇന്ന് രാജ്യം ലക്ഷ്യമിടുന്നത്. ഏകദേശം 50 വർഷം മുമ്പ് ജലമേഖലയുടെ സ്ഥാപനവൽക്കരണത്തോടൊപ്പം മനുഷ്യശേഷി വികസിപ്പിക്കുന്നതിലിലൂടെയും ദേശീയ കഴിവുകൾ വളർത്തിയെടുക്കുന്നതിലിലൂടെയുമാണ് ഈ പരിവർത്തന യാത്ര ആരംഭിച്ചത്.
സങ്കീർണമായ എൻജിനീയറിങ് സംവിധാനങ്ങളിലൂടെയാണ് കടൽവെള്ളം ശുദ്ധീകരിച്ച് വെള്ളത്തിെൻറ പ്രധാന സ്രോതസ്സായി ആശ്രയിക്കുന്നതിനുള്ള തുടക്കം കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സമുദ്രജല ശുദ്ധീകരണത്തിലും ജലവിതരണത്തിലും സൗദി ഇതിനകം ആഗോളതലത്തിൽ മുൻപന്തിയിലെത്തിയിട്ടുണ്ട്.
ഈ രണ്ട് മേഖലകളുമായി ബന്ധപ്പെട്ട എൻജിനീയറിങ് അറിവുകൾ പൂർണമായും രാജ്യത്തിനകത്ത് തന്നെ തദ്ദേശീയമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജലശുദ്ധീകരണ പദ്ധതികളിൽ 60 ശതമാനത്തോളവും നിർമിക്കപ്പെടുന്നത് സൗദിക്കുള്ളിലാണെന്നതും അവ നടപ്പാക്കുന്നത് സൗദി കരാറുകാരും കമ്പനികളുമാണെന്നതും അഭിമാനകരമാണ്.
നീളത്തിെൻറയും വ്യാപ്തിയുടെയും കാര്യത്തിൽ സൗദി ജലവിതരണ ശൃംഖല ലോകത്തിലെ ഏറ്റവും കാര്യക്ഷമവും സങ്കീർണവുമായ ഒന്നാണെന്നും, ദേശീയ എൻജിനീയർമാരുടെയും കമ്പനികളുടെയും കൈകളിലൂടെയാണ് ഇതിെൻറ രൂപകൽപ്പനയും നിർവഹണവും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത 10 വർഷം ജലമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ മികച്ച ഫലങ്ങൾ കാണുന്ന കാലഘട്ടമായിരിക്കും. തദ്ദേശവൽക്കരണത്തിെൻറയും നവീകരണത്തിെൻറയും ശ്രമങ്ങൾ സാമ്പത്തിക, വ്യാവസായിക, സാങ്കേതിക രംഗങ്ങളിൽ പ്രതിഫലിക്കുമെന്നും, ലോകതലത്തിൽ ജലമേഖലയിലെ അടുത്ത തലമുറ സാങ്കേതികവിദ്യകളുടെ പ്രധാന കേന്ദ്രമായി സൗദി അറേബ്യ മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

