സൗദിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആദ്യ വിമാനം പുറപ്പെട്ടു
text_fieldsറിയാദ്: കോവിഡ് പ്രതിസന്ധിക്ക് ശേഷം സൗദി അറേബ്യയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആദ്യ വിമാനം പുറപ്പെട്ടു. വിദേശത്ത് കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ തിരിച്ചുകൊണ്ടുപോകുന്ന വന്ദേഭാരത് മിഷെൻറ മൂന്നാം ആഴ്ചയിലെ സർവിസുകളിൽ ഒന്നായാണ് 332 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം (എ.െഎ 928) റിയാദിൽ നിന്ന് പുറപ്പെട്ടത്.
ഞായറാഴ്ച ഉച്ച 1.59ന് റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം രാത്രി പ്രാദേശിക സമയം 9.09ന് തിരുവനന്തപുരത്ത് ഇറങ്ങും. വന്ദേഭാരത് മിഷൻ തുടങ്ങിയ ശേഷം സൗദിയിൽ നിന്ന് പറക്കുന്ന ബോയിങ് ഇനത്തിൽപെട്ട ആദ്യ വലിയ വിമാനമായിരുന്നു ഇത്. മറ്റ് പല സെക്ടറുകളിലേക്കും വലിയ വിമാനങ്ങളെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം 150 യാത്രക്കാൾ ഉൾക്കൊള്ളുന്ന നിയോ വിമാനങ്ങളാക്കി ചുരുക്കുകയായിരുന്നു.
അവസാന സമയം ഒേട്ടറെ യാത്രക്കാർ പുറത്താകുന്ന അവസ്ഥയുണ്ടായിരുന്നു. അത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാൽ തിരുവനന്തപുരം സെക്ടറിൽ അതുണ്ടായില്ല. പറഞ്ഞതുപോലെ തന്നെ വലിയ വിമാനം വന്നു. എംബസിയിൽ രജിസ്റ്റർ ചെയ്തുകാത്തിരുന്ന ഒേട്ടറെ അത്യാവശ്യക്കാർക്ക് അങ്ങനെ നാടണയാൻ അവസരമൊത്തു.
12 കുട്ടികളും 320 മുതിർന്നവരുമാണ് ഇൗ വിമാനത്തിൽ പോയത്. തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി എന്നീ ജില്ലകളിൽ നിന്നുള്ളവരുമുണ്ട്. എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് അടിയന്തര കാരണങ്ങൾ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ടവരാണ് യാത്രക്കാർ.
ഞായറാഴ്ച രാവിലെ തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തി. കൃത്യസമയത്ത് ബോർഡിങ്, ലഗേജ് ചെക്ക് ഇൻ നടപടികൾ തുടങ്ങി. എയർ ഇന്ത്യ ഉദ്യോഗസ്ഥരായ സിറാജ്, രാജു, നൗഷാദ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. മൂന്നാം ആഴ്ചയിലെ ആദ്യ വിമാനം വെള്ളിയാഴ്ച റിയാദിൽ നിന്ന് ശ്രീനഗറിലേക്കാണ് പോയത്. ആറ് കുട്ടികൾ ഉൾപ്പെടെ 148 യാത്രക്കാർ അതിൽ നാടണഞ്ഞു. ഞായറാഴ്ച തിരുവനന്തപുരം വിമാനം കൂടാതെ റിയാദിൽ നിന്ന് ഹൈദരാബാദിലേക്ക് മൂന്നു കുട്ടികളുൾപ്പെടെ 148 യാത്രക്കാരെയും ദമ്മാമിൽ നിന്ന് ശ്രീനഗറിലേക്ക് രണ്ട് കുട്ടികളുൾപ്പെടെ 129 യാത്രക്കാരെയും കൊണ്ട് രണ്ട് വിമാനങ്ങൾ കൂടി പുറപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.