സൗദിയിൽ നട്ടുച്ചക്കുള്ള പുറംപണി നിരോധിച്ചു
text_fieldsജിദ്ദ: നട്ടുച്ചനേരത്ത് തുറസ്സായ സ്ഥലങ്ങളിലുള്ള തൊഴിൽ നിരോധനം ജൂൺ 15 മുതൽ നടപ്പാക്കാൻ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് പതിവുപോലെ ഇത്തവണയും ജൂൺ 15 മുതൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ തൊഴിൽ നിരോധനമേർപ്പെടുത്തുന്നത്. ഉച്ചക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് നിരോധനം. സെപ്റ്റംബർ 15 വരെ നിരോധനം തുടരും. എന്നാൽ, നട്ടുച്ച ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മന്ത്രിസഭ തീരുമാനത്തിൽനിന്ന് എണ്ണ, ഗ്യാസ് കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികളെയും ഒഴിവാക്കിയിട്ടുണ്ട്.
ഇങ്ങനെയുള്ള ജോലിയിലേർപ്പെടുന്നവർക്ക് സൂര്യാതപത്തിൽനിന്ന് സംരക്ഷണം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശത്തിലുണ്ട്. രാജ്യത്തെ ചില മേഖലകളിൽ താപനില കുറയുന്നതിനാൽ അങ്ങനെയുള്ള മേഖലകളിലും തീരുമാനം ബാധകമാകില്ല. പുറംജോലികൾ നടത്തിവരുന്ന മുഴുവൻ സ്ഥാപനങ്ങളും മന്ത്രാലയ തീരുമാനമനുസരിച്ച് തൊഴിൽ സമയം ചിട്ടപ്പെടുത്തണമെന്നും തൊഴിലിടങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കണമെന്നും തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതത് മേഖല ഒാഫിസ് മേധാവികൾ തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.