ജിദ്ദ- കോഴിക്കോട് റൂട്ടിൽ വലിയ വിമാനം റദ്ദാക്കിയതിൽ പ്രതിഷേധം പുകയുന്നു
text_fieldsജിദ്ദ: ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് മേയ് 29, 30 തീയതികളില്‍ സർവിസിന് നിശ്ചയിച്ച എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ റദ്ദാക്കി പകരം ചെറിയ വിമാനങ്ങളാക്കിയതിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാവുന്നു. 319 യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ വിമാനങ്ങൾ സർവിസ് നടത്തുമെന്നായിരുന്നു ആദ്യം ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചത്. ഇൗ എണ്ണത്തിന് അനുസൃതമായി അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടവരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുത്തിരുന്നു. ഇവരെ കോൺസുലേറ്റിൽ നിന്നും നേരിട്ട് വിളിക്കുകയും എയർ ഇന്ത്യയിൽ നിന്നും ടിക്കറ്റ് വാങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍ നൽകുകയും ചെയ്തിരുന്നു.
അതനുസരിച്ച് യാത്രക്കാർ ടിക്കറ്റ് വാങ്ങാനും തുടങ്ങിയിരുന്നു. ഇതിനിടക്കാണ് വലിയ വിമാനങ്ങൾക്ക് പകരം 149 യാത്രക്കാരെ മാത്രം ഉൾക്കൊള്ളുന്ന എ 320 നിയോ ശ്രേണിയിൽ പെട്ട ചെറിയ വിമാനമാണ് എത്തുക എന്ന വിവരം അറിയുന്നത്. ഇതോടെ രണ്ടു ദിവസങ്ങളിലായി 638 പേർക്ക് യാത്രചെയ്യാൻ സാധിക്കുമായിരുന്ന അവസരം കേവലം 298 പേർക്കായി ചുരുങ്ങുകയും 340 പേരുടെ യാത്ര മുടങ്ങുകയും ചെയ്തു. നേരത്തെ വിവരം അറിയിച്ചവരിൽ നിരവധി പേരെ കോൺസുലേറ്റിൽ നിന്ന് തന്നെ വിളിച്ചു നിലവിൽ യാത്ര സാധ്യമാകില്ലെന്ന വിവരം അറിയിക്കുകയായിരുന്നു.
ഗർഭിണികളും അടിയന്തര ചികിത്സക്ക് നാട്ടിലേക്ക് പോകേണ്ടവരും സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവരുമായ നിരവധി പേർക്കാണ് യാത്ര മുടങ്ങിയിരിക്കുന്നത്. റണ്‍വേ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് രാത്രി ലാൻഡിങ് സൗകര്യം അനുവദിക്കാനാവില്ല എന്നതാണ് വലിയ വിമാനം റദ്ദാക്കാൻ കാരണമെന്നാണ് വിവരം. തികച്ചും സാങ്കേതികമായ ഈ കാരണം കൊണ്ട് മാത്രം കഷ്ടപ്പെടുന്ന നൂറുക്കണക്കിനാളുകളുടെ യാത്ര മുടക്കേണ്ടതുണ്ടോ എന്നും അങ്ങനെയെങ്കിൽ പകൽ സമയം വിമാനം ലാൻഡ് ചെയ്യാനുള്ള സമയക്രമീകരണം നടത്തുന്നതിനെക്കുറിച്ച് അധികൃതർക്ക് ആലോചിച്ചുകൂടെ എന്നുമാണ് വിവിധ കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നത്.
എന്നാൽ തികച്ചും രാഷ്ട്രീയപരമായ ചില അനാവശ്യ ഈഗോകളുടെ ഭാഗമായാണ് നിലവിലെ വലിയ വിമാനങ്ങൾ റദ്ദാക്കിയതെന്ന് വിശ്വസിക്കുന്നവരും ധാരാളം. തീരുമാനം പുനഃപരിശോധിച്ച് വലിയ വിമാനങ്ങൾ തന്നെ സർവിസ് നടത്തണമെന്നാണ് ജിദ്ദയിലെ മുഴുവൻ സാമൂഹിക സംഘടനകളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.
ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് എയർഇന്ത്യ വിമാനം ഇന്ന്
ജിദ്ദ: ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിെൻറ ഭാഗമായി ജിദ്ദയിൽനിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച സർവിസ് നടത്തും. 149 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ന്യൂറോ വിമാനം ഉപയോഗിച്ചാണ് സർവിസ്.
സൗദി സമയം ഉച്ചക്ക് 3.40ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 11.50ന് കോഴിക്കോട്ടെത്തും. നേരത്തേ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും തെരഞ്ഞെടുത്ത അർഹരായ ആളുകളെ കോൺസുലേറ്റിൽ നിന്നും വിളിച്ചറിയിക്കുകയും ഇവർ എയർ ഇന്ത്യ ഓഫിസിൽനിന്നും ടിക്കറ്റുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതേ സെക്ടറിൽ ശനിയാഴ്ചയും എയർ ഇന്ത്യയുടെ സർവിസ് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.