ക്വാറൻറീന് ചെലവ്: സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം –പ്രവാസി സാംസ്കാരിക വേദി
text_fieldsറിയാദ്: പ്രവാസികളുടെ ക്വാറൻറീൻ ചെലവ് പ്രവാസികളിൽനിന്നുതന്നെ ഈടാക്കാനുള്ള സർക്കാർ നീക്കം മനുഷ്യത്വവിരുദ്ധവും പ്രവാസികളോടുള്ള നന്ദികേടുമാണെന്ന് പ്രവാസി സാംസ്കാരിക വേദി റിയാദ് കമ്മിറ്റി ആരോപിച്ചു. ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നവരുമായ പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങുന്നവരിലധികവും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പ്രവാസികളില്‍ പലരും നാട്ടിലെത്തുന്നത്. അവരുടെ ൈകയിലെ അവശേഷിക്കുന്ന പണം കൂടി തട്ടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പ്രവാസികളെ കുറിച്ച് മധുര വർത്തമാനങ്ങൾ പറയുകയും പാവപ്പെട്ട പ്രവാസികളെ പിടിച്ചുപറിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടേത്. ദുരിതാശ്വാസനിധിയിലെ 4,000 കോടിയും കോവിഡ് റിലീഫ് ഇനത്തില്‍ പിരിച്ച കോടികളും ബാക്കിയിരിക്കുമ്പോഴും പ്രവാസികളുടെ ചെലവ് വഹിക്കാന്‍ തയാറാകാത്ത സര്‍ക്കാറാണ് കരുതലിനെക്കുറിച്ച് വര്‍ത്തമാനം പറയുന്നത് എന്നത് പരിഹാസ്യമാണ്. മുഴുവന്‍ പ്രവാസി സമൂഹവും പ്രവാസികളെ ചൂഷണം ചെയ്യുന്ന സർക്കാര്‍ നീക്കത്തിനെതിരെ പ്രതികരിക്കാന്‍ തയാറാകണമെന്നും പ്രവാസി സാംസ്കാരിക വേദി നാഷനല്‍ കോഒാഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കേരള സർക്കാർ നിലപാട് പ്രതിഷേധാർഹം –പ്രവാസി
ദമ്മാം: പ്രവാസികൾ ക്വാറൻറീന് ചെലവ് സ്വയം വഹിക്കണമെന്ന കേരള സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി. ജോലി നഷ്ടപ്പെട്ടും രോഗത്തിന് അടിപ്പെട്ട് വിദഗ്ധ ചികിത്സ തേടിയും ഒരു നിവൃത്തിയുമില്ലാതെയുമാണ് ഭൂരിഭാഗം പ്രവാസികളും തിരിച്ചുവരുന്നത്.
പ്രവാസികളെ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്ന മുഖ്യമന്ത്രിയും സർക്കാറും ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് തികഞ്ഞ നീതി നിഷേധമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഗൾഫിൽ വിസിറ്റ് വിസകളിൽ വന്ന് കോവിഡ് മൂലം കുടുങ്ങിപ്പോവുകയും ദൈനംദിന ചെലവുകളും റൂം വാടകയും പോലും കൊടുക്കാൻ കഴിയാത്ത നിരവധി പേരുണ്ട്.
സന്നദ്ധ സംഘടനകളും മറ്റും നൽകുന്ന ഭക്ഷ്യക്കിറ്റുകളും മറ്റു സഹായങ്ങളും കൊണ്ടാണ് പലരും നാളുകൾ തള്ളിനീക്കുന്നത്. നാടണയാനുള്ള ടിക്കറ്റ് പോലും വ്യക്തികളും സംഘടനകളും സ്ഥപനങ്ങളുമാണ് പലർക്കും നൽകുന്നത്. ഇങ്ങനെ മടങ്ങി വരുന്നവരെ ക്വാറൻറീന് ചെയ്യാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകുന്നത് പൗരന്മാരോടുള്ള പ്രാഥമിക ബാധ്യത നിർവഹിക്കാനാവില്ലെന്ന പ്രഖ്യാപനമാണ്. സർക്കാറിന് സൗജന്യ ക്വാറൻറീൻ സൗകര്യം ഒരുക്കാൻ സാധ്യമല്ലെങ്കിൽ ക്വാറൻറീന് സംവിധാനം ഒരുക്കുന്നതിന് വിവിധ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ കൂട്ടായ മാർഗങ്ങൾ ആരായുക, ക്വാറൻറീന് കേന്ദ്രങ്ങൾ പ്രാദേശികമായി സംവിധാനിക്കുക തുടങ്ങിയ മാർഗങ്ങളും സർക്കാറിന് ആരായാവുന്നതാണ്. ഇതിനൊന്നും ശ്രമിക്കാതെ ചെലവ് സ്വയം വഹിക്കണമെന്ന് പ്രസ്താവിച്ച് ബാധ്യതകളിൽ ഒഴിയാനുള്ള നീക്കത്തിനെതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും കമ്മിറ്റി അറിയിച്ചു.
പ്രവാസിയുടെ ഒാട്ടക്കീശ തപ്പുന്ന നിലപാട് പ്രതിഷേധാർഹം –മൻസൂർ പള്ളൂർ
ദമ്മാം: പ്രവാസികളുടെ തിരിച്ചുവരവുമായി അടിക്കടി നിലപാടുകൾ മാറ്റുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രാവാസലോകത്ത് ഉണ്ടാക്കിയ അനിശ്ചിതത്വം വളരെ വലുതാെണന്നും സംസ്ഥാനത്തിന് രൂപവും ഭാവവും നൽകിയ പ്രവാസി ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ തിരിച്ചുവരാൻ തയാറാകുമ്പോൾ അവരുടെ ഓട്ടക്കീശ തപ്പുന്ന നിലപാട് വേദനാജനകമാണെന്നും ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
നേരത്തെ ദുബൈയിൽ നടത്തിയ പ്രഖ്യാപനത്തിൽ തൊഴിൽ നഷ്ടപ്പെട്ട് വരുന്ന പ്രവാസിക്ക് ആശ്വാസമായി ആറു മാസം ശമ്പളം നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്ന സാധാരണക്കാർക്ക് ശമ്പളം പോയിട്ട് വിമാന ടിക്കറ്റോ നൽകുന്നില്ലെന്ന് മാത്രമല്ല അവർക്ക് ക്വറൻറീൻ സംവിധാനം ഏർപ്പെടുത്തുന്നതിന് പണം ഈടാക്കുമെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു. ഇത് പ്രവാസികളെ അങ്ങേയറ്റം അവഹേളിക്കുന്ന നിലപാടായിപ്പോയി. തങ്ങൾക്ക് വണ്ടിക്കൂലി കൊടുക്കാൻ പണമില്ലാത്തതിനാലാണ് അന്യദേശ തൊഴിലാളികൾ കാൽനടയായി ഗ്രാമങ്ങളിലേക്ക് പോകാൻ തീരുമാനിച്ചത്.
എന്നാൽ ആ ഒരു സാധ്യത പോലും ഇല്ലാത്തതിനാലാണ് ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും യാത്ര ചെയ്യാനുള്ള ഊഴം കാത്ത് കിടക്കുന്നത്. കടം വാങ്ങിയോ നാട്ടിൽ നിന്ന് പണം വരുത്തിയോ പ്രവാസി സംഘടനകളുടെയും മറ്റ് ഉദാര മനസ്ക്കരുടെയും സഹായം കൊണ്ടുമൊക്കെയാണ് തൊഴിൽ നഷ്ടപ്പെട്ട പ്രവാസി ടിക്കറ്റ് എടുക്കുന്നതെന്ന് കേരള മുഖ്യമന്ത്രിക്ക് അറിയാത്തതാണോ എന്ന് മൻസൂർ പള്ളൂർ ചോദിച്ചു. ദരിദ്ര നാരയണന്മാരായി മടങ്ങുന്ന പ്രവാസിയുടെ കീറിയ കീശ തപ്പി അവസാനത്തെ ഓട്ടക്കാലണയും സ്വന്തമാക്കിക്കളയാം എന്ന നിലപാട് തികച്ചും പൊറുക്കാൻ പറ്റാത്ത മഹാപരാധം ആണെന്നും പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
സർക്കാർ നിലപാട് ഖേദകരം –കെ.ഡി.എം.എഫ് റിയാദ്
റിയാദ്: ജോലി നഷ്ടപ്പെട്ടും അസുഖം ബാധിച്ചും മറ്റും പിറന്ന മണ്ണിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾ ക്വാറൻറീൻ ചെലവ് സ്വയം വഹിക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്). കോവിഡ് -19 വ്യാപനം മൂലം പല പ്രവാസികളും വളരെ ദുരിതത്തിലും പ്രയാസത്തിലുമാണ്.
നിലവിലെ സാഹചര്യത്തിൽ പലരും ശക്തമായ മാനസിക സമ്മർദത്തിലുമാണ്. അടുത്തകാലത്തായി ഹൃദയാഘാതം മൂലം മരണപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം കൂടിവരുന്നു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. മറ്റു പലരും ശമ്പളമില്ലാതെ നിർബന്ധിത അവധിയിലാണ്. ഗർഭിണികളും ചികിത്സ നാട്ടിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരുമുണ്ട്. ഇങ്ങനെ പ്രയാസപ്പെട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്കും നൽകി നാട്ടിലേക്ക് വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒരുക്കുന്നതിന് പല സംഘടനകളും അവരുടെ സ്ഥാപനങ്ങൾ വിട്ട് നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ക്വാറൻറീൻ ചെലവ് കൂടി പ്രവാസികൾ വഹിക്കണമെന്ന് പറയുന്നത് അനീതിയാണ്. പ്രവാസികളോടുള്ള പ്രതിബദ്ധത വാക്കുകളിൽ മാത്രമൊതുക്കാതെ പ്രവൃത്തിയിൽ കാണിക്കണം.
പൊതുജനത്തോട് മുണ്ട് മുറുക്കിയുടുക്കാൻ പറയുന്ന സർക്കാർ അനാവശ്യ ചെലവുകളും ധൂർത്തും നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറൻറീൻ ചെലവ് വഹിക്കാൻ പണമില്ലെന്ന് പറയുന്നത് പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാൻ കഴിയില്ല. ഈ നിലപാട് തിരുത്തി ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിനുള്ള ചെലവ് വഹിക്കാൻ കേരള സർക്കാർ തയാറാവണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തീരുമാനം പിൻവലിക്കണം –ഇന്ത്യൻ സോഷ്യൽ ഫോറം
റിയാദ്: കോവിഡ് ദുരിതത്തിന് ഇരയായി നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികളിൽ നിന്നും ക്വാറൻറീൻ ഫീസ് ഇൗടാക്കാനുള്ള തീരുമാനം കേരള സർക്കാർ പിൻവലിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറൻറീനും അതിനുശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറൻറീനുമാണ് നടപ്പാക്കി വരുന്നത്. ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനില്‍ കഴിയുന്നവരുടെ ചെലവ് സര്‍ക്കാറാണ് വഹിച്ചുവന്നിരുന്നത്.
എന്നാല്‍, ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചെലവ് അവര്‍ തന്നെ വഹിക്കണം. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് മാസങ്ങളായി ശമ്പളം കിട്ടാതെ, സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരുന്ന ബഹുഭൂരിപക്ഷം പ്രവാസികൾക്കും തിരിച്ചടിയാവുകയാണ് കേരള സർക്കാറിെൻറ പുതിയ തീരുമാനം. ക്വാറൻറീൻ ഫീസ് ഈടാക്കാനുള്ള തീരുമാനം കേരള സർക്കാർ പിൻവലിക്കാൻ തയാറാവണമെന്നും അല്ലാത്തപക്ഷം പ്രവാസ ലോകത്തുനിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവുമെന്നും പ്രസിഡൻറ് നൂറുദ്ദീൻ തിരൂർ, ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.