വീണുകിട്ടിയ തുക തിരിച്ചേൽപിച്ച് മലയാളിയുടെ സത്യസന്ധത
text_fieldsറിയാദ്: റോഡരികിൽ നിന്ന് വീണുകിട്ടിയ 10,000 റിയാലും ഇഖാമയും ഡ്രൈവിങ് ലൈസൻസും അടങ്ങുന്ന പഴ്സ് ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചേൽപിച്ച് മലയാളിയുടെ സത്യസന്ധത. റിയാദ് അസീസിയയിലെ കേരള റസ്റ്റാറൻറ് ജീവനക്കാരനായ മലപ്പുറം ചുങ്കത്തറ സ്വദേശി ശറഫുദ്ദീന്‍ ഏതാനും ദിവസം മുമ്പാണ് വഴിയരികിൽ നിന്ന് പഴ്സ് ലഭിച്ചത്. ഉടമസ്ഥനെ അവിടെയെല്ലാം പരതിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് തൊട്ടടുത്തുള്ള ബഖാലയിലെ ജീവനക്കാരോട് വിവരം പറയുകയും പണവും രേഖകളും അടങ്ങിയ പഴ്സ് അവിടെ ഏൽപിക്കുകയും ചെയ്തു.
ലോക്ഡൗൺ കാരണം റസ്റ്റാറൻറ് അവധിയാണ്. അതുകൊണ്ടാണ് പഴ്സ് ബഖാലയിൽ ഏൽപിച്ചത്. മൂന്നു ദിവസത്തിന് ശേഷം യഥാർഥ ഉടമസ്ഥൻ പഴ്സ് അന്വേഷിച്ച് നടന്ന കൂട്ടത്തിൽ ആ ഭാഗത്തും ബഖാലയിലുമെത്തി. ബഖാല ജീവനക്കാർ ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് ശറഫുദ്ദീൻ അവിടെയെത്തി അത് യഥാർഥ ഉടമസ്ഥൻ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം പഴ്സ് മടക്കി നൽകി. വടക്കേയിന്ത്യക്കാരനായിരുന്ന ഉടമ. നിറകണ്ണുകളോടെ പഴ്സ് ഏറ്റുവാങ്ങിയ ഉടമ ശറഫുദ്ദീന്‍ ചെറിയ സമ്മാനവും നൽകി ആശ്ലേഷിച്ചു. രണ്ടര വർഷമായി ഹോട്ടൽ ജീവനക്കാരനാണ് ശറഫുദ്ദീൻ. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.