മക്ക, മദീന, റിയാദ് നഗരങ്ങളിൽ കർഫ്യൂ സമയം കൂട്ടി
text_fieldsജിദ്ദ: കോവിഡ്-19 രോഗികളുടെ എണ്ണം രാജ്യത്ത് വർധിച്ചതോടെ കൂടുതൽ കടുത്ത നടപടികൾ ക്ക് സൽമാൻ രാജാവ് ഉത്തരവിട്ടു. നിലവിലുള്ള രാത്രികാല കർഫ്യൂവിെൻറ സമയം മൂന്നു പ്രധാന നഗരങ്ങളിൽ ദീർഘിപ്പിച്ചു. മക്ക, മദീന, റിയാദ് എന്നീ നഗരങ്ങളിൽ ഉച്ചക്കുശേഷം മൂന്നു മണി മുതൽ കർഫ്യൂ ആരംഭിക്കും. പിറ്റേന്ന് പുലർച്ച ആറുവരെയാണ് നിരോധനാജ്ഞ. ഇൗ നഗരങ്ങൾ ഒഴികെയുള്ള മേഖലകളിൽ നിലവിലുള്ളതുപോലെ വൈകീട്ട് ഏഴു മുതൽ പുലർച്ച ആറു വരെയായിരിക്കും നിശാനിയമം. രാജ്യത്തെ 13 പ്രവിശ്യകളിലുള്ളവർ മറ്റു പ്രവിശ്യകളിലേക്ക് സഞ്ചരിക്കരുത് എന്ന വിലക്കും ഏർപ്പെടുത്തി.
വ്യാഴാഴ്ച മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും. കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന അവസാന തീയതി വരെ ഇതായിരിക്കും പുതിയ സമയക്രമം. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷ കാത്തുസൂക്ഷിക്കുന്നതിനാണ് നടപടി. അതേസമയം, കോവിഡ്-19 വ്യാപനം തടയുന്നതിന് മുൻകരുതൽ നടപടികൾ രാജ്യത്തുടനീളം ശക്തമാക്കുകയാണ്. ഒാരോ ദിവസവും ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാർശയനുസരിച്ച് പുതിയ തീരുമാനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നേരേത്ത ഘട്ടങ്ങളായി പലതരത്തിലുള്ള ആരോഗ്യസുരക്ഷ മുൻകരുതലാണ് ഗവൺമെൻറ് തലത്തിൽ പൊതുവായും വിവിധ വകുപ്പുകൾക്കു കീഴിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞാഴ്ച സൽമാൻ രാജാവ് രാജ്യവാസികളെ അഭിസംബോധന ചെയ്തപ്പോൾ കടുത്ത നടപടികളുണ്ടാകുമെന്ന് സൂചന നൽകിയിരുന്നു. ഇതിനുശേഷമാണ് തിങ്കളാഴ്ച മുതൽ 21 ദിവസത്തേക്ക് രാജ്യത്തുടനീളം രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്. രാജ്യമൊട്ടും ഇൗ തീരുമാനം നടപ്പാക്കി രണ്ടാം ദിവസമാണ് കൂടുതൽ മുൻകരുതൽ നടപടികൾ ഇപ്പോൾ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം ഇനിയും കൂടുകയാണെങ്കിൽ കടുത്ത നടപടികളുണ്ടാകുമെന്ന സൂചനകളാണ് നിലവിലെ പുതിയ തീരുമാനങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.