യാമ്പൂ-ജിദ്ദ ഹൈവേ: വേഗപരിധി 140 കിലോമീറ്ററാക്കി ഉയർത്തുന്നു
text_fieldsയാമ്പൂ: യാമ്പൂ-ജിദ്ദ പ്രധാന ഹൈവേയിലെ കൂടിയ വേഗം പുനർനിർണയിക്കാനൊരുങ്ങി അധികൃതർ . നിലവിൽ നിശ്ചയിച്ചിരുന്ന മണിക്കൂറിൽ 120 കിലോമീറ്റർ വേഗപരിധിയാണ് സ്വദേശികളായ സഞ് ചാരികളുടെ നിരന്തര അഭ്യർഥന പരിഗണിച്ച് 140 വേഗപരിധിയാക്കി ഉയർത്താൻ റോഡ് സുരക്ഷവിഭാഗം ഒരുങ്ങുന്നത്. പൊതുസുരക്ഷ വകുപ്പിനു കീഴിലുള്ള റോഡ് സുരക്ഷവിഭാഗം വേഗപരിധി കാണിച്ചുകൊണ്ടുള്ള ബോർഡുകൾ ആഴ്ചകൾക്കകം മാറ്റിസ്ഥാപിക്കുന്നതോടുകൂടിയാണ് നിയമം പ്രാബല്യത്തിൽ വരുകയെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സൗദിയിലെ എട്ട് പ്രധാന ഹൈവേ ലൈനുകളിലാണ് ചെറു വാഹനങ്ങൾക്ക് കൂടിയ വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററാക്കി മുമ്പ് പുനർനിർണയം ചെയ്തിട്ടുള്ളത്.
റിയാദ്-താഇഫ്, റിയാദ്-അൽ ഖസീം, മക്ക-മദീന, ജിദ്ദ-മദീന എന്നീ അതിവേഗ ഹൈവേകളിലും തിരിച്ചുമുള്ള റൂട്ടിലാണ് വേഗ പരിധി നേരത്തേ വർധിപ്പിച്ചത്. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് മണിക്കൂറിൽ 120 കിലോമീറ്റർ വേഗപരിധി ഉണ്ടായിരുന്നതാണ് സൗദിയിൽ ചില ലൈനുകളിൽ മാത്രം മാറ്റം വരുത്തിയത്. ബസുകൾക്ക് 100 ഉം ട്രക്കുകൾക്ക് 80ഉം ആണ് കൂടിയ വേഗപരിധി. നഗരത്തോട് അടുക്കുന്ന ഭാഗത്ത് വേഗപരിധി വീണ്ടും കുറയുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പൊതുസുരക്ഷ മാനിച്ച് കൂടിയ പരിധി ചില ഹൈവേകളിൽ കുറച്ച് നിർണയിച്ചിട്ടുണ്ട്. കൂടിയ പരിധി നിർണയിക്കുന്ന റോഡുകളിൽ ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ബന്ധപ്പെട്ടവർ നിർദേശം നൽകിയതായും വാഹനമോടിക്കുന്നവർ ഏറെ ജാഗ്രത കാണിക്കണമെന്നും റോഡ് സുരക്ഷ വിഭാഗം മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.