പണം തട്ടുന്നവർക്ക് വ്യാജ സിംകാർഡ് നൽകിയ സംഘം അറസ്റ്റിൽ
text_fieldsദമ്മാം: ബാങ്കിൽ നിന്ന് പണം തട്ടിയ പ്രതികൾക്ക് വ്യാജ സിംകാർഡ് നൽകിയ അനധികൃത വിൽപനക്കാരെ ദമ്മാമിൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കുടുങ്ങിയ മലയാളിയെ നിരപരാധിയാണെന്നു കണ്ട് പൊലീസ് വിട്ടയച്ചു. സിംകാർഡ് എടുക്കാൻ നൽകുന്ന ഇഖാമയുടെ പകർപ്പ് ദുരുപയോഗം ചെയ്യുന്ന വൻ സംഘത്തിെൻറ കണ്ണികളാണ് പൊലീസ് വലയിൽ കുടുങ്ങിയത്. മലയാളിയുടെ ഇഖാമ പകർപ്പിലെടുത്ത വ്യാജ സിംകാർഡ് ഉപയോഗിച്ച് ബംഗ്ലാദേശി പൗരൻ സൗദി വനിതയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് ഒടുവിൽ ബംഗാളികളും യമനികളും അടങ്ങിയ വ്യാജ സിംകാർഡ് മാഫിയയിലെത്തിയത്. ഇൗ സംഭവത്തിൽ മലയാളി കുടുങ്ങിയതോടെയാണ് ഇഖാമ കോപ്പികളുടെ ദുരുപയോഗത്തെ കുറിച്ച് വിവരം കിട്ടുന്നത്.
ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ സ്വകാര്യ കമ്പനിയിൽ മെഷീൻ ഒാപറേറ്ററായ തൃശ്നാപ്പള്ളിയിൽ താമസിക്കുന്ന മലയാളി ശിവദാസാണ് (29) ചെയ്യാത്ത കുറ്റത്തിന് ആദ്യം പൊലീസ് പിടിയിലായത്. അബഹ സ്വദേശിനിയായ വനിതയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 65,000 റിയാൽ തട്ടിയെടുത്തെന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോഴാണ് ശിവദാസ് താൻ കേസിൽ കുടുങ്ങിയ വിവരമറിയുന്നത്. ഇയാളുടെ പേരിലുള്ള സിമ്മിൽ നിന്ന് വിളിച്ച് ബാങ്കിൽ നിന്നാണെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പണം തട്ടിയെന്നായിരുന്നു കേസ്. തുടർന്ന് സാമൂഹിക പ്രവർത്തകൻ ഷാജി വയനാട്, അമ്മാവൻ പുഷ്കരൻ എന്നിവരുടെ സഹായത്തോടെ നടത്തിയപ്പോൾ തെൻറ പേരിൽ ഏഴ് സിംകാർഡുകളുണ്ടെന്ന് കണ്ടെത്തി.
എട്ട് മാസം മുമ്പ് സിംകാർഡ് എടുക്കാൻ കൊടുത്ത ഇഖാമയുടെ പകർപ്പ് ഉപയോഗിച്ചാകണം ഇതെന്ന് മനസ്സിലായ ശിവദാസ് പൊലീസിനെ ഇക്കാര്യം ധരിപ്പിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഏഴെണ്ണത്തിലെ ഒരു സിംകാർഡ് അബഹയിലുള്ള ബംഗ്ലാദേശ് പൗരൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പണം തട്ടിയത് അയാളായിരിക്കുമെന്ന് അതോടെ ഉറപ്പായി. ശിവദാസ് അബഹയിൽ ചെന്ന് താൻ നിരപരാധിയാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തി. തുടർന്ന് ശിവദാസിനെ പൊലീസ് മോചിപ്പിച്ചു. കേസിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്ക് നീക്കുകയും ചെയ്തു. ഇതോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാമിൽ നിന്ന് വ്യാജ സിംകാർഡ് സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒൗദ്യോഗിക ഷോറൂമുകളിൽ നിന്നല്ലാതെ സിംകാർഡുകൾ വാങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
