ഉംറ തീർഥാടകർക്ക് ചികിത്സക്കും അപകടത്തിനും യാത്ര മുടങ്ങിയാലും നഷ്ടപരിഹാരം
text_fieldsജിദ്ദ: ഉംറ തീർഥാടകര്‍ക്ക് വിപുല പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ. സൗദിയിലെത്തുന്നത് മുതല്‍ രാജ്യം വിടുന്നതുവരെയുള്ള കാലത്തേക്കാണ് പദ്ധതി ആനുകൂല്യം. ആരോഗ്യ സേവനങ്ങള്‍ക്കുപുറമെ നിരവധി ആനുകൂല്യങ്ങളും ഇതുവഴി ലഭിക്കും. ഒരു മാസത്തെ പോളിസിക്ക് 189 റിയാലാണ് ഓരോ തീർഥാടകനും അടക്കേണ്ടത്. ഇതുവഴി ഒരു ലക്ഷം റിയാല്‍ വരെയുള്ള ചികിത്സാ സേവനങ്ങൾ ലഭിക്കും, കൂടാതെ, അടിയന്തര ഘട്ടങ്ങളിലും ദുരന്തങ്ങളിലും തീർഥാടകരുടെ യാത്രക്കിടെയുണ്ടാകുന്ന അടിയന്തര ആരോഗ്യ പ്രശ്നങ്ങൾക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിനുപുറമെ വിമാനം വൈകുന്നതിന് 500 റിയാല്‍ വരെയും, യാത്ര റദ്ദാക്കിയാല്‍ 5000 റിയാല്‍ വരെയും, തീർഥാടകന് മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലേക്ക് തിരിച്ചയക്കാന്‍ 10,000 റിയാല്‍ വരെയും അപകടമരണത്തിന് ഒരു ലക്ഷം റിയാല്‍ വരെയും നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.
കൂട്ട അത്യാഹിതമുണ്ടായാൽ 380 ലക്ഷം റിയാൽ വരെയാണ് മൊത്തം പരിരക്ഷ ലഭിക്കുക. കൂടാതെ, എയർപോർട്ടുകളിൽ ദീർഘനേരം കാത്തിരിക്കേണ്ടതിനും, ബാഗേജ് നഷ്ടപ്പെടുന്നതിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരുമാസ കാലാവധിയുള്ള പോളിസി ആവശ്യമെങ്കിൽ ദീര്‍ഘിപ്പിക്കുവാനും സൗകര്യമുണ്ട്. വിവിധ ഭാഷകളില്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന കാൾ സെൻററുകളും സേവന കേന്ദ്രങ്ങളും സഹായത്തിനുണ്ടാകും. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ളതോ, ആരോഗ്യ ഇൻഷുറൻസ് കൗൺസിലിെൻറ അംഗീകാരമുള്ളതോ ആയ ആശുപത്രികളിലും ക്ലിനിക്കുകളിലും, സ്വകാര്യ ആശുപത്രികളിലും പാസ്പോർട്ട് ഹാജരാക്കി തീർഥാടകർക്ക് ഇൻഷുറൻസ് ആനുകൂല്യം നേടാവുന്നതാണ്. ഹജ്ജ്-ഉംറ മന്ത്രാലയം, തവുനിയ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഹജ്ജ് ഉംറ മന്ത്രാലയം വിദേശി ഉംറ തീർഥാടകർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻതൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.