ഉച്ചകോടിയിൽ ശ്രദ്ധനേടി ഖത്തർ-സൗദി നേതാക്കളുടെ കൂടിക്കാഴ്ച
text_fieldsജിദ്ദ: മഞ്ഞുരുക്കത്തിെൻറ ശുഭസൂചന നൽകി ഖത്തർ പ്രധാനമന്ത്രിയുടെയും സൽമാൻ രാജാവിെൻറയും കൂടിക്കാഴ്ച. 40ാമത് ഉച്ചകോടിയിൽ മാധ്യമശ്രദ്ധ നേടിയത് ഖത്തർ പ്രധാനമന്ത്രിക്ക് റിയാദിൽ ലഭിച്ച സ്വീകരണമായിരുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് സൗദി ഭരണാധികാരി നേരിട്ട് ഖത്തറിെൻറ ഉന്നത സാരഥിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത്. മറ്റ് ജി.സി.സി നേതാക്കളെ പോലെ ഖത്തർ പ്രധാനമന്ത്രിയെയും സൽമാൻ രാജാവ് ഉൗഷ്മളമായി സ്വീകരിച്ചു. രാജാവ് അദ്ദേഹത്തോട് കുശലാന്വേഷണങ്ങളും നടത്തി.
കഴിഞ്ഞ മേയിൽ മക്കയിൽ നടന്ന അടിയന്തര ജി.സി.സി ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയെ സൗദി വിദേശകാര്യമന്ത്രിയായിരുന്നു സ്വീകരിച്ചത്. അന്നും ശ്രദ്ധാകേന്ദ്രമായിരുന്നു ഖത്തർ പ്രതിനിധി. ഇത്തവണ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉച്ചകോടിക്കെത്തിയേക്കുമെന്ന് സൂചനകൾ വന്നത് ഖത്തറിൽ നിന്നു തന്നെയായിരുന്നു. അങ്ങിനെയെങ്കിൽ ഉപരോധം സംബന്ധിച്ച് സുപ്രധാന തീരുമാനത്തിെൻറ വേദിയാവും റിയാദ് ഉച്ചകോടിയെന്നും വിലയിരുത്തൽ ഉണ്ടായിരുന്നു.
തിങ്കളാഴ്ച നടന്ന വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഖത്തറിൽനിന്ന് സഹമന്ത്രിയാണ് എത്തിയത്. ഇത് ശുഭ സൂചനയല്ല എന്ന വിലയിരുത്തലാണുണ്ടായത്. പ്രധാനതീരുമാനത്തിന് സാധ്യതയുണ്ടെങ്കിൽ ഖത്തർ വിദേശകാര്യമന്ത്രിതന്നെ പെങ്കടുക്കേണ്ടതായിരുന്നു. ആറ് ജി.സി.സി അംഗ രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നതായിരുന്നു ജി.സി.സി ഉച്ചകോടിയുടെ പ്രധാന അജണ്ട. ഇറാനെതിരായ നിലപാടുകളിൽ ഖത്തറിെൻറ സമീപനം മാറുമോ എന്നതാവും മഞ്ഞുരുക്ക വിഷയത്തിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഖത്തറിനെതിരായ ഉപരോധം പിൻവലിക്കാൻ ചതുർരാഷ്ട്രങ്ങൾ 14 കർശന ഉപാധികൾ വെച്ചതിൽ പ്രധാനമാണ് ഇറാനുമായി ബന്ധം പാടില്ല എന്നത്. അതേസമയം, ഐക്യത്തിെൻറ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന കുവൈത്ത് അമീറിെൻറ പ്രസ്താവന ശ്രദ്ധേയമാണ്. കുവൈത്താണ് നിരന്തര മാധ്യസ്ഥ്യശ്രമവുമായി ജി.സി.സിയിൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.