രാജ്യം കൈവരിച്ച വൻ വികസന നേട്ടങ്ങൾ എല്ലാവർക്കും അഭിമാനകരം –സൽമാൻ രാജാവ്
text_fieldsറിയാദ്: രാജ്യം കൈവരിച്ച വൻ വികസന നേട്ടങ്ങൾ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അഭിമാന മുണ്ടാക്കുന്നതാണെന്ന് ശൂറാ കൗൺസിലിൽ നടത്തിയ വാർഷിക പ്രസംഗത്തിൽ സൽമാൻ രാജാവ് പറഞ്ഞു. തീവ്രവാദത്തെ ശക്തമായി നേരിടുന്നതിലും ഉപരോധിക്കുന്നതിലും ഉന്മൂലനം ചെയ ്യുന്നതിലും വിജയം വരിച്ചതിൽ നമുക്ക് അഭിമാനിക്കാം. ദൈവത്തിെൻറ സഹായത്തോടെ വിഷൻ 2030 ലൂടെ രാജ്യം കൂടുതൽ നേട്ടങ്ങൾ കൈവരിക്കുകയാണ്. ഇതിനായി രാജ്യം വലിയ ശ്രമങ്ങൾ നടത്തി യിട്ടുണ്ട്.
ലോകത്തെ 190 രാജ്യങ്ങളിൽ ഏറ്റവും വികസിതവും പുരോഗതി കൈവരിച്ചതുമായ രാജ്യങ്ങളുടെ പട്ടികയിൽ ലോകബാങ്ക് സൗദി അറേബ്യയെ ഉൾപ്പെടുത്തിയിരിക്കുന്നു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള പത്തു രാജ്യങ്ങളുടെ സ്ഥാനത്തേക്ക് ഉയരുന്നതിനായി നടത്തിവരുന്ന ഭരണകൂട പരിഷ്കരണ പദ്ധതികളുടെ വിജയത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു. ജനങ്ങളുമായി കൂടിക്കാഴ്ച നടത്താനും അവരുടെ ആവശ്യങ്ങൾ കേൾക്കാനും പല പദ്ധതികൾ ഉദ്ഘാടനം ചെയ്യാനും കഴിഞ്ഞവർഷം സാധിച്ചു.
ഇതിനായി രാജ്യത്തിെൻറ വിവിധ മേഖലകൾ സന്ദർശിച്ചു. അതിനിയും തുടരും. ഫലസ്തീൻ പ്രശ്നം അറബ്-മുസ്ലിംകളുടെ ഒന്നാമത്തെ പ്രശ്നമാണെന്ന് ഖുദ്സ് ഉച്ചകോടിയിൽ സൗദി അറേബ്യ ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ഭാഗത്തുനിന്ന് 286 ബാലിസ്റ്റിക് മിസൈലാക്രമണങ്ങളും 289 ഡ്രോണാക്രമണങ്ങളെയും രാജ്യം നേരിട്ടിട്ടുണ്ട്. ഇതൊന്നും ഇൗ രാജ്യത്തിെൻറ വികസന പ്രക്രിയകളെയോ, വിദേശികളും സ്വദേശികളുമായവരുടെ ജീവിതത്തെയോ ബാധിച്ചിട്ടില്ല. ഇതിനെ ചെറുത്തുതോൽപിച്ച സായുധ സേനക്ക് നന്ദിയുണ്ട്. രാജ്യത്തെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനുമുള്ള ശ്രമങ്ങൾ ഗവൺമെൻറ് തുടരുമെന്നും സൽമാൻ രാജാവ് പറഞ്ഞു.
അരാംകോ ഒാഹരികളുടെ ഒരുഭാഗം വിൽക്കാനുള്ള പ്രഖ്യാപനം രാജ്യത്തിനകത്തെയും വിദേശത്തെയും നിക്ഷേപകർക്ക് ആ പ്രമുഖ കമ്പനിയിൽ നിക്ഷേപത്തിന് അവസരമൊരുക്കുന്നതാണ്. യമന് പിന്തുണയും സഹായവും തുടരും. പതിറ്റാണ്ടുകളായി ഇറാൻ അയൽ രാജ്യങ്ങളിൽ ഇടപെടുകയും ഭീകരതക്ക് സഹായം നൽകുകയും ചെയ്യുന്നുണ്ട്. അരാംകോക്കുനേരെയും ചരക്ക്, എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ടും നടത്തിയ ആക്രമണങ്ങൾ ഇറാെൻറ ക്രിമിനൽ അക്കൗണ്ടിലേക്ക് ചേർത്തിട്ടുണ്ട്. ഇൗ ഭീരുത്വം നിറഞ്ഞ പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള വിവേകം ഞങ്ങൾ എല്ലായ്പ്പോഴും പാലിച്ചിട്ടുണ്ട്. അതോടൊപ്പം സഹോദര രാജ്യങ്ങളുടെ നിലപാടുകളെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു.
രാജ്യം യുദ്ധം ആഗ്രഹിക്കുന്നില്ല. ഏത് ആക്രമണത്തിനുമെതിരെ പ്രതിരോധിക്കാൻ തയാറാണ്. ഇറാനിയൻ ഭരണകൂടം വിവേകപൂർവമായ കാര്യങ്ങൾ തെരഞ്ഞെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. സിറിയയെ സുരക്ഷിതവും ഏകീകൃതവുമായ രാജ്യമായി നിലനിർത്താൻ രാഷ്ട്രീയ പരിഹാരമാണ് ഏക മാർഗമെന്ന നിലപാട് സൗദി അറേബ്യ ആവർത്തിക്കുന്നു. എല്ലാ ഇറാനിയൻ സേനകളെയും അവരുടെ മിലീഷ്യകളെയും അവിടെനിന്ന് പുറത്താക്കിയാൽ മാത്രമേ സമാധാനം സാധ്യമാകൂവെന്നും സൽമാൻ രാജാവ് പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ സാന്നിധ്യത്തിൽ ശൂറാ കൗൺസിലിെൻറ ഏഴാം സെഷെൻറ നാലാം വർഷ പ്രവർത്തനങ്ങൾ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു.
റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ്, സൗദി ഗ്രാൻറ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ്, ശൂറാ കൗൺസിൽ മേധാവി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ആലുശൈഖ്, ശൂറാ കൗൺസിൽ മുതിർന്ന അംഗങ്ങൾ, സമിതി മേധാവികളും ചേർന്നു സ്വീകരിച്ചു. ശൂറാ കൗൺസിൽ മേധാവി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ആലുശൈഖ് സൽമാൻ രാജാവിനെയും കിരീടാവകാശിയേയും മറ്റും സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.