ഇസ്ലാമിക നാണയം ലേലത്തിൽ പോയത് 47 ലക്ഷം ഡോളറിന്
text_fieldsജിദ്ദ: മക്കയിൽ നിർമിച്ചുവെന്നു കരുതുന്ന സ്വർണനാണയം 47 ലക്ഷം ഡോളറിനു ലേലത്തിൽ പോയി. ഹിജ്റ 105ാം വർഷമാണ് നാണയം അടിച്ചിറക്കിയതെന്നാണ് അനുമാനം. ലേലത്തിൽ വിൽപന നടത്തു ന്ന ലോകത്തിലെ രണ്ടാമത്തെ ഇസ്ലാമിക നാണയമാണിത്. ‘ബ്രിട്ടീഷ് ഓക്ഷൻ ഹൗസ് മോർട്ടൻ ആൻഡ് ഈഡൻ’ ആണ് സ്വർണനാണയം ഭീമമായ സംഖ്യക്ക് ലേലത്തിൽ വിറ്റത്. 17.7 ലക്ഷം ഡോളറാണ് നാണയത്തിന് പ്രാഥമികമായി വില നിശ്ചയിച്ചിരുന്നത്. ലേലത്തിൽ ഏറ്റവും ഉയർന്ന തുകയായ 47 ലക്ഷം ഡോളറിനു നാണയം വിറ്റുപോയി.
ഓക്ഷൻ ഹൗസിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കുള്ള ലേലമാണിത്. നൂറ്റാണ്ടുകൾക്കുമുമ്പ് മക്കയിൽ നിർമിച്ചതാണ് സ്വർണനാണയം എന്നാണ് കണക്കാക്കുന്നത്. ഇസ്ലാമിക സത്യസാക്ഷ്യ വാക്യങ്ങളും ഖുർആനിക വചനങ്ങളും രേഖപ്പെടുത്തിയ നാണയം ഹിജ്റ 105ാം വർഷം ഇറങ്ങിയതാണ്. മക്കക്കും മദീനക്കും ഇടയിൽ ബനീം സുലൈം ഏരിയയിൽ അന്നത്തെ അമവീ ഖലീഫയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഖനിയിൽനിന്ന് പുറത്തെടുത്ത സ്വർണം ഉപയോഗിച്ചാണ് നാണയം നിർമിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിൽ നിർമിച്ച നാണയത്തിന് 20 മില്ലിമീറ്റർ വ്യാസവും നാലേകാൽ ഗ്രാം തൂക്കവുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.