അൽഹറമൈൻ ട്രെയിൻ സർവിസ് 30 ദിവസത്തിനകം –ഗതാഗത മന്ത്രി
text_fieldsജിദ്ദ: അൽഹറമൈൻ ട്രെയിൻ സർവിസ് 30 ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രിയും സൗദി റെയിൽവേ കമ്പനി (സാർ) ഭരണസമിതി അധ്യക്ഷനുമായ ഡോ. നബീൽ അൽആമൂദി പറഞ്ഞു. ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനിലുണ്ടായ അഗ്നിബാധയെ തുടർന്നാണ് സർവിസ് താൽക്കാലികമായി നിർത്തിവെച്ചത്. പകരം ജിദ്ദ വാസികൾക്കും തീർഥാടകർക്കുമായി ജിദ്ദ വിമാനത്താവളത്തിലെ പുതിയ റെയിൽവേ സ്റ്റേഷൻ സേവനത്തിനായി പ്രവർത്തിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഷനിലെ തീ കെടുത്താൻ പങ്കാളികളായ സിവിൽ ഡിഫൻസ്, സുരക്ഷ ഏവിയേഷൻ, റെഡ്ക്രസൻറ്, അരാംകോ, എയർഫോഴ്സ്, സിവിൽ ഏവിയേഷൻ എന്നിവർക്ക് മന്ത്രി നന്ദി പറഞ്ഞു.
തിങ്കളാഴ്ച ഗതാഗത മന്ത്രി സുലൈമാനിയ സ്റ്റേഷൻ സന്ദർശിക്കുകയും അഗ്നിബാധ വിലയിരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അൽഹറമൈൻ റെയിൽവേക്ക് കീഴിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ സുലൈമാനിയ സ്റ്റേഷനിൽ അഗ്നിബാധയുണ്ടായത്. സ്റ്റേഷനകത്ത് കേടുപാടുകളുണ്ടായെങ്കിലും പുറത്തെ റെയിൽവേ, വൈദ്യുതി ലൈനുകൾ തകരാറിലായിട്ടില്ല. അതിനാൽ വിമാനത്താവള റെയിൽവേ സ്റ്റേഷൻ ഉപയോഗപ്പെടുത്തി എത്രയും വേഗം ട്രെയിൻ ഗതാഗതം പുനരാരംഭിക്കാനുള്ള നടപടികളാണിപ്പോൾ പുരോഗമിക്കുന്നത്. അടുത്തിടെയാണ് ജിദ്ദയിലെ രണ്ടാമത്തെ സ്റ്റേഷനായ കിങ് അബ്ദുൽ അസീസ് വിമാനത്താവള റെയിൽവേ സ്റ്റേഷൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.