ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം നാളെ മദീനയിലിറങ്ങും
text_fieldsജിദ്ദ: ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ ആദ്യസംഘം വ്യാഴാഴ്ച പുലർച്ചെ പുണ്യഭൂമിയിലിറങ്ങും. പ്രവാചക നഗരിയായ മദീനയിലേക്കാണ് ഇത്തവണ ഇന്ത്യയിൽനിന്ന് സർക്കാർ േക്വാട്ടയിൽ വരുന്ന ഹാജിമാർ എത്തുന്നത്. ഡൽഹിയിൽനിന്ന് പുറപ്പെടുന്ന 420 തീർഥാടകരാണ് വ്യാഴാഴ്ച പുലർച്ച 3.15ന് എയർ ഇന്ത്യ വിമാനത്തിൽ മദീനയിലെ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാൻ ശൈഖ് എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ വരവേൽക്കും. ആഗ്ര, അലീഗഢ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് ആദ്യസംഘത്തിലുള്ളത്.
രണ്ടു ലക്ഷം ഹാജിമാർക്കാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജിന് അവസരം. ഇതിൽ 1,40,000 പേർ ഹജ്ജ് കമ്മിറ്റി വഴിയും 60,000 പേർ സ്വകാര്യഗ്രൂപ് വഴിയുമാണ് തീർഥാടനത്തിന് എത്തുക. കേരള ഹാജിമാരുടെ ആദ്യ സംഘം കോഴിക്കോട്ടുനിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ജൂലൈ ഏഴിന് മദീനയിലെത്തും. കനത്ത ചൂടാണ് മദീനയിൽ. 46 ഡിഗ്രിവരെ ചൂടിന് സാധ്യതയുള്ളതായി പ്രവചനമുണ്ട്. കഠിന ചൂട് ആയിരിക്കും ഹാജിമാർ നേരിടുന്ന പ്രധാന പ്രശ്നം. മദീനയിൽ രണ്ട് മേഖലകളിലായാണ് ഇന്ത്യൻ തീർഥാടകർക്ക് താമസ സൗകര്യം. മസ്ജിദുന്നബവിക്ക് ചുറ്റും 500 മീറ്റർ അകലത്തിൽ മർകസിയ മേഖലയിലും ഒരു കിലോമീറ്ററിന് താഴെ ദൂരപരിധിക്കുള്ളിൽ നോൺ മർക്കസിയ മേഖലയിലുമാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്.
എട്ടുദിവസം മദീനയിൽ താമസിച്ചശേഷമാണ് തീർഥാടകർ ബസ് മാർഗം മക്കയിലേക്ക് പോവുക. ഇന്ത്യൻ ഹജ്ജ് മിഷെൻറ നേതൃത്വത്തിൽ ഹറമിനടുത്തായി നാല് ഡിസ്െപൻസറികൾ സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമുൾപ്പെടെ 1250ലേറെ ഉദ്യോഗസ്ഥർ ഹാജിമാരെ സേവിക്കാൻ പുണ്യഭൂമിയിൽ ഉണ്ടാവും. ഇതുകൂടാതെ മൂവായിരത്തിൽപരം മലയാളി ഹജ്ജ് വളൻറിയർമാർ മക്കയിലും മദീനയിലും സന്നദ്ധസേവനത്തിന് ഒരുങ്ങിയിട്ടുണ്ട്. മദീനയിൽ വിവിധ സംഘടനകളുടെ പ്രാതിനിധ്യമുള്ള ഹജ്ജ് വെൽഫെയർ ഫോറത്തിെൻറയും കെ.എം.സി.സിയുടെയും നേതൃത്വത്തിൽ ഹജ്ജ് വളൻറിയർമാർ സജ്ജമാണ്. വിമാനത്താവളത്തിലടക്കം ഇവരുടെ സേവനം ഹാജിമാർക്ക്
ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.