മകളുടെ മംഗല്യം കാണാൻ നിൽക്കാതെ വാസുദേവൻ യാത്രയായി
text_fieldsദമ്മാം: താമസസ്ഥലത്ത് കുഴഞ്ഞുവീണ് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി വാസുദേവൻ മരണത്തിന് കീഴടങ്ങി. ഏകമകൾ അശ്വനിയുടെ കല്യാണത്തിന് കാത്തുനിൽക്കാതെയാണ് ഇൗ 54കാരൻ യാത്രയായത്. രണ്ടാഴ്ചയോളമായി തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലായിരുന്നു. ഉയർന്ന അളവിലുള്ള രക്തസമ്മർദവും പ്രമേഹവും നിയന്ത്രണവിധേയമായാലുടൻ ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാരുടെ കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് മരണം കൂട്ടിക്കൊണ്ടുപോയത്.
ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്ത വാസുദേവൻ ഒന്നര വർഷം മുമ്പാണ് സ്പോൺസറുടെ മരണത്തെ തുടർന്ന് മറ്റൊരു സ്വദേശിയുടെ കീഴിലേക്ക് മാറിയത്. എന്നാൽ പുതിയ സ്ഥാപനം നിയമക്കുരുക്കിൽ പെട്ടതോടെ ഇഖാമയും ഇൻഷുറൻസും പുതുക്കാൻ സാധിച്ചില്ല. ഇത് മൂലം നാട്ടിൽ പോകാനും മകൾ അശ്വനിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനും കഴിയാതായി. ഇൗ വിഷമം സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. അന്ന് രാത്രിയിലാണ് മുറിയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സുഹൃത്തുക്കൾ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ ഇൻഷുറൻസ് പുതുക്കാത്തതിനാൽ ഭീമമായ തുകയുടെ ആശുപത്രി ബിൽ അടയ്ക്കാനാവാതെ വന്നു.
വിവരം അറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡൻറ് ഷാഫി വെട്ടം, കമ്യൂണിറ്റി വെൽഫെയർ വളണ്ടിയർ ഷാജഹാൻ കൊടുങ്ങല്ലൂർ എന്നിവർ സഹായിക്കാൻ മുന്നിട്ടിറങ്ങി. ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും റിയാദിലുള്ള അനുജൻ സുരേന്ദ്രനെ വരുത്തി നാട്ടിൽ കൊണ്ടുപോകുന്നതിന് ശ്രമമാരംഭിക്കുകയും ചെയ്തു. ഇക്കാര്യം ‘ഗൾഫ് മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇഖാമ പുതുക്കാത്തതും സ്പോൺസറെ കണ്ടെത്താൻ കഴിയാത്തതുമായിരുന്നു നാട്ടിൽ കൊണ്ടുപോകാൻ തടസ്സമായത്.
ഒടുവിൽ സ്പോൺസറെ കണ്ടെത്തുകയും പാസ്പോർട്ട് വീണ്ടെടുക്കുകയും ചെയ്തതിരുന്നതായി സാമൂഹിക പ്രവർത്തകനായ നമീർ ചെറുവാടി പറഞ്ഞു. എന്നാൽ അപ്പോഴേക്കും വാസുദേവെന മരണം വന്ന് കൂട്ടിക്കൊണ്ടുപോയി. സാമ്പത്തിക പ്രയാസങ്ങൾ കാരണം മൂന്നര വർഷത്തോളമായി ഇയാൾ നാട്ടിൽ പോയിരുന്നില്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ഷാഫി വെട്ടത്തിനെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.