ആ വോയസ് മെസേജ് സിനിമയാക്കി; കണ്ടവരുടെ കരളിലുടക്കി ഒരുമിനിറ്റ് സിനിമ
text_fieldsഖഫ്ജി: വാട്സാപ്പിൽ കിട്ടിയ ഏതോ ഒരു കുട്ടിയുടെ വോയ്‌സ് മെേസജ് ഒരുമിനിറ്റ് സിനിമയാക്കിയ മലയാളി സമൂഹ മാധ്യമങ്ങളിൽ ‘സൂപ്പർസ്റ്റാർ’ ആയി. സാധാരണ പ്രവാസിയുടെ നിസ്സഹായതകളും പരിമിതികളും ടിക് ടോകിൽ ആവിഷ്കരിച്ചാണ് മൂവാറ്റുപുഴ, പെഴയ്‌ക്കാപ്പള്ളി സ്വദേശി കാനാപറമ്പിൽ കെ ജലാൽ ഷോർട് ഫിലിം തയാറാക്കിയത്. ഇത് കണ്ടവരുടെയെല്ലാം കരളിലുടക്കി. ഒരു കുട്ടി പിതാവിനോട് ദുബൈയിൽ കൊണ്ട് പോകാൻ ആവശ്യപ്പെടുന്ന വോയ്‌സ് രണ്ടാഴ്ച മുമ്പ് വാട്സ് ആപ്പിൽ ലഭിച്ചതാണു ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പ്രചോദനം ആയത്. ആരുടേത് എന്നറിയാത്ത ആ വോയ്‌സ്, ഒരു കുട്ടി ഉപ്പയോട് അവധിക്കാലത്ത് ഉമ്മയെയും തന്നെയും കൂടി ഉപ്പ ജോലി ചെയ്യുന്ന ദുബൈയിൽ കൊണ്ട് പോകുമോ എന്ന് കെഞ്ചി ചോദിക്കുന്നതായിരുന്നു. വീഡിയോ വൈറൽ ആയെങ്കിലും കുറച്ച് പേരെങ്കിലും ഇതിനെ ഒരു ആട് ജീവിതം ആയിട്ടാണ് മനസ്സിലാക്കിയത്. ടൈറ്റിൽ ഇല്ലാതെ ഷെയർ ചെയ്തതാണ് കാരണം എന്ന് അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുകിലൂടെയും ഫോണിലൂടെയും സഹായ വാഗ്ദാനങ്ങളോടെ ചിലർ സമീപിച്ചിരുന്നു. അഭിനന്ദനമറിയിച്ച് കൊണ്ട് നിരവധി കാളുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ് ഈ കലാകാരന്.
25 വർഷത്തിലധികമായി സൗദിയിൽ ഖഫ്ജി, ദമ്മാം, മക്ക എന്നിവിടങ്ങളിൽ വ്യത്യസ്ത ജോലികളിൽ ഏർപ്പെട്ടിരുന്ന ജലാൽ കലാകാരനാണ്. പാട്ട്, നാടകം, സ്കിറ്റ്, ഒക്കെയായി സജീവമാണ് ജലാലിെൻറ കലാപ്രവർത്തനങ്ങൾ. പ്രവാസ ജീവിതത്തിെൻറ തുടക്കത്തിൽ രണ്ട് മാസം ആടിനെ മേയ്ക്കുന്ന ജോലി ചെയ്ത അനുഭവം ഉള്ളതിനാൽ ക്ലൈമാക്സിൽ കണ്ണ് നനയാൻ പ്രയാസപ്പെടേണ്ടി വന്നില്ല എന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഫെയ്‌സ്ബുക്കിൽ മാത്രം ആറായിരത്തോളം ഷെയർ ചെയ്യപ്പെട്ട വീഡിയോ വാട്സാപ്പിൽ ഉൾപ്പെടെ ലക്ഷങ്ങൾ കണ്ടു കഴിഞ്ഞു. ക്യാമറ, എഡിറ്റിംഗ്, അഭിനയം എല്ലാം സ്വന്തമായി ചെയ്ത വീഡിയോ സെൽഫിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു മിനിട്ടിനുളിൽ ഒരു വലിയ ആശയം അങ്ങേയറ്റം ഹൃദയ സ്പർശിയായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇത്രയധികം ശ്രദ്ധ നേടാൻ കാരണം. മക്കയിൽ ഖുബ്ബൂസ് കച്ചവടം ചെയ്യുന്ന ജലാൽ ജോലിക്കിടയിൽ ലഭിച്ച വളരെ ചെറിയ ഇടവേളകൾ ഉപയോഗപ്പെടുത്തി മക്കയിലെ ഉൾപ്രദേശത്തെ ഒരു ആട് മേയ്ക്കുന്ന സ്ഥലം കണ്ടെത്തിയാണ് ഇത് ചിത്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
