ശബരിമല വിധി നവോത്ഥാന ദിശയിൽ മുന്നോട്ടു പോകാൻ കേരളത്തിന് ലഭിച്ച സുവർണാവസരം -അശോകൻ ചരുവിൽ
text_fieldsജുബൈൽ : നവോത്ഥാന ദിശയിൽ മുന്നോട്ടു പോകാൻ കേരളത്തിന് ലഭിച്ച സുവർണാവസരമാണ് ശബരിമല വിധിയെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും കഥാകൃത്തുമായ അശോകൻ ചരുവിൽ. വിധിക്ക് എതിരെ രംഗത്തുവന്ന സംഘ് പരിവാറിനോ കോൺഗ്രസിനോ ഒട്ടും തന്നെ ആത്മാർഥതയില്ല. അനിവാര്യമായ പതനമാണ് ബി.ജെ.പി ഏറ്റുവാങ്ങുന്നത്. ഹൃസ്വ സന്ദർശനാർത്ഥം സൗദിയിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. 12 കൊല്ലമായി നടക്കുന്ന കേസിൽ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. അത് നിയമമായിക്കഴിഞ്ഞു. പ്രളയ കാലത്ത് കേരളത്തിെൻറ മണ്ണിൽ സംജാതമായ മാനവിക ഐക്യം ആർ.എസ്.എസിന് വലിയ തടസ്സമായിരുന്നു.
അതിനെ ഭിന്നിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയാണ് ശബരിമല വിധിയെ അവർ സുവർണാവസരമായി ഉപയോഗിക്കാൻ ശ്രമിച്ചത്. യുവതികൾ മല കയറുന്നതിന് ആദ്യം അവർ അനുകൂലമായിരുന്നു. സ്വന്തം വിശ്വാസങ്ങൾക്കും നിലപാടുകൾക്കുമെതിരായ സമരത്തിൽ ഏർപ്പെട്ട സംഭവം സംഘപരിവാറിെൻറ നീച രാഷ്ട്രീയത്തിെൻറ മികച്ച ഉദാഹരണമായി ചരിത്രത്തിൽ ഇടം പിടിക്കും. കോടതി വിധി മാനിക്കുന്നോ എന്ന് ചോദിച്ചപ്പോഴെല്ലാം ഒരു മഞ്ഞ ചിരിയായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷനിൽ നിന്നുണ്ടായത്. ശബരിമലയിൽ സംഘർഷം സൃഷ്ടിച്ച് വലിയൊരു അത്യാഹിതം ഉണ്ടാക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇത് തിരിച്ചറിഞ്ഞ സർക്കാർ സംയമനം പാലിക്കുകയായിരുന്നു. ^ അദ്ദേഹം പറഞ്ഞു. ഇൗ പ്രശ്നത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് പാർട്ടിയെ വലിയ വീഴ്ചയിലേക്കാണ് തള്ളിയിട്ടത്.
വൈക്കം സത്യാഗ്രഹം നടത്തിയ ടി.കെ മാധവൻ എന്ന കോൺഗ്രസ് നേതാവിൽ നിന്നും രമേശ് ചെന്നിത്തലയിലേക്കുള്ള ദൂരം ഒരു പ്രകാശവർഷമാണ്. കോൺഗ്രസ്സിനുള്ളിലെ ധ്രുവീകരണം ആശങ്ക ഉയർത്തുന്നു. പാർട്ടിക്കുള്ളിലെ മതേതര ജനാധിപത്യ വാദികൾക്ക് കോൺഗ്രസിനൊപ്പം നിൽക്കാൻ കഴിയില്ലെങ്കിൽ വേറെ മാർഗം അവലംബിക്കണം. ഭരണഘടന നൽകുന്ന മൂല്യങ്ങളിലും അവകാശങ്ങളിലും ഉറച്ചു നിൽക്കുമെന്ന പിണറായിയുടെ ഉറപ്പിനെ കേരളം സ്വാഗതം ചെയ്തുകഴിഞ്ഞു. മലയാളികൾ ലോകം മുഴുവൻ പോയി പണിയെടുക്കുന്നവരാണ്. ഒരു കൂട്ടം ആളുകൾ ശബരിമലയിൽ സംഘർഷം ഉണ്ടാക്കുന്നത് പ്രവാസ ലോകത്ത് മലയാളികൾക്ക് വല്ലാത്ത നാണക്കേടാണ്. മതേതര ഐക്യം തിരിച്ചു കൊണ്ടുവരാനുള്ള ഒരു സുവർണാവസരമാണിത്. ഒപ്പം ആചാരങ്ങളിൽ മാറ്റമുണ്ടാവുമ്പോൾ സാധാരണക്കാർക്കുണ്ടാകുന്ന ആശങ്കകൾ ദൂരീകരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.