സൂപർമാർക്കറ്റുകൾ കുത്തിത്തുറന്ന് കവർച്ച: റിയാദിൽ മൂന്നംഗ സംഘം പിടിയിൽ
text_fieldsറിയാദ്: രാത്രികളിൽ സൂപർമാർക്കറ്റുകൾ കുത്തിതുറന്ന് കവർച്ച നടത്തിവന്ന സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. തെക്ക് പടിഞ്ഞാറ് ഭാഗത്തെ ബദീഅയിൽ വ്യാപകമായി പെട്രോൾ പമ്പുകളിലുള്ള കടകളിൽ കവർച്ച നടത്തിയവരെന്ന് കരുതുന്ന മൂന്നുപേരാണ് തുവൈഖ് പൊലീസിെൻറ പിടിയിലായത്. ഒന്നര മാസം മുമ്പ് കൊല്ലം പോരുവഴി സ്വദേശി സാലിഹ് മൗലവിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അൽഖലീജ് സൂപർമാർക്കറ്റ് കൊള്ളയടിച്ച സംഭവത്തിലെ പ്രതികളെന്ന് കരുതുന്ന ഇവരെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു.
റിയാദ് - മക്ക ഹൈവേയിൽ ബദീഅ എക്സിറ്റ് 27നും 28നുമിടയിലുള്ള പെട്രോൾ പമ്പിലാണ് ഇൗ സൂപർമാർക്കറ്റ്. സെപ്റ്റംബർ 15ന് പുലർച്ചെ 2.45ഒാടെയാണ് കവർച്ച അരങ്ങേറിയത്. രാവിലെ ആറിന് കട തുറക്കാനെത്തിയപ്പോഴാണ് മോഷണത്തെ കുറിച്ചറിഞ്ഞത്. സി.സി ടീവി പരിശോധിച്ചപ്പോൾ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ കിട്ടി. ചുവരിൽ വിൻഡോ ഏ.സിക്ക് വേണ്ടി ഒഴിച്ചിട്ട ഭാഗത്തെ ഇരുമ്പ് ഗ്രില്ല് തകർത്ത് മൂന്നുപേർ അകത്തുകയറുന്നതും സാധനങ്ങൾ കവർന്ന് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ചെറുപ്പക്കാരാണ് മൂന്നുപേരുമെന്ന് വ്യക്തമായിരുന്നു.
മൊത്തം 35,000 റിയാലിെൻറ നഷ്ടമാണുണ്ടായത്. 25,000 റിയാലിെൻറ സിഗരറ്റ്, 5,000 റിയാലിെൻറ മൊബൈൽ ഫോൺ റീച്ചാർജ് കൂപണുകൾ, പണമായി 5,000 റിയാൽ എന്നിവയാണ് കവർന്നത്. കടയിൽ സ്പ്ലിറ്റ് ഏ.സി വെച്ചതിനാൽ വിൻഡോ ഏ.സിയുടെ മുന്ന് ഭാഗങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. ലോഹ ഗ്രില്ല് കൊണ്ട് ഇൗ ഭാഗങ്ങൾ അടച്ചിരുന്നു. അത്രയെളുപ്പം ഇളക്കിമാറ്റാൻ കഴിയാത്തവിധം ഉറപ്പിച്ച ഗ്രില്ല് നിഷ്പ്രയാസമായി അടർത്തിമാറ്റി അകത്തുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുറത്തെ ഭിത്തിയിൽ സമീപെത്ത പള്ളിയിൽ നിന്ന് വലിയ മുസല്ല ചുരുള് കൊണ്ടുവന്ന് വച്ച് അതിൽ ചവിട്ടി കയറിയാണ് ഗ്രില്ല് തകർത്ത് അകത്ത് കടന്നതെന്നും വ്യക്തമായി.
വീഡിയോ ദൃശ്യം സഹിതം അന്ന് തന്നെ തുവൈഖ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസും വിരലടയാള വിദഗ്ധരും ഉടനെത്തി അന്വേഷണം തുടങ്ങി. ഒന്നരമാസത്തിന് ശേഷം ബുധനാഴ്ച രാത്രിയിൽ പൊലീസ് മൂന്ന് പ്രതികളുമായി കടയിലെത്തുകയായിരുന്നെന്ന് സാലിഹ് മൗലവി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സമാനമായ നിരവധി സംഭവങ്ങൾ ഇവർ നടത്തിയതായി തെളിഞ്ഞെന്ന് അറിയുന്നു. രണ്ടുമാസത്തിനിടെ ബദീഅ മേഖലയിലെ ഏതാണ്ടെല്ലാ പെട്രോൾ പമ്പുകളിലേയും സൂപർമാർക്കറ്റുകളിലും ഇതേ രീതിയിൽ തന്നെ കവർച്ചകൾ നടന്നിരുന്നു. നടപ്പാക്കിയ രീതിയുടെ സാദൃശ്യം ഒരേ സംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്നതായിരുന്നു. 27 വർഷമായി റിയാദിലുള്ള സാലിഹ് മൗലവി 17 വർഷമായി ഇൗ സൂപർമാർക്കറ്റിൽ ജോലി ചെയ്യുന്നു. മറ്റ് മൂന്ന് ജീവനക്കാരും കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.