സൗദി കാർഷികവ്യവസായം വൻ കുതിപ്പിൽ
text_fieldsറിയാദ്: സൗദി കാർഷിക വ്യവസായത്തിൽ ആകൃഷ്ടരായി വൻ മുതൽമുടക്കിന് തയാറായി വിദേശ സംരംഭകർ. ആഭ്യന്തര കാർഷിക മേഖലയിലെ പുതിയ കുതിപ്പിനെ തൊട്ടറിയാൻ സാധിച്ചതാണ് വിദേശനിക്ഷേപങ്ങളെ വൻതോതിൽ ആകർഷിക്കുന്നത്. റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ബുധനാഴ്ച സമാപിച്ച ത്രിദിന ‘സൗദി കാർഷിക പ്രദർശന മേള’യാണ് ഇതിന് അവസരമൊരുക്കിയത്. ലോകത്തിെൻറ നാനാദിക്കുകളിൽ നിന്നെത്തിയ വാണിജ്യ സംരംഭകർക്ക് ദ്രുതഗതിയിൽ വികസിക്കുന്ന ആഭ്യന്തര കാർഷികവ്യവസായത്തെ കുറിച്ച് കൃത്യമായ വിവരം നൽകാൻ മേളക്ക് കഴിഞ്ഞു.33 ലോകരാജ്യങ്ങളുടെ പങ്കാളിത്തമാണ് മേളയിലുണ്ടായത്. ഇൗ രംഗത്തെ ആഗോള നേതൃനിരയിലുള്ളവരും സ്ഥാപനങ്ങളും ബിസിനസ് പ്രതിനിധികളും മേള സന്ദർശിക്കുകയും ബിസിനസ് മീറ്റുകൾ നടത്തുകയും ചെയ്തു.
സൗദി കാർഷിക രംഗത്തെ നിക്ഷേപക അവസരങ്ങളെ കുറിച്ച് ഇവരെല്ലാം സാകൂതം അന്വേഷിച്ചറിയുകയും ഇടപാടുകൾക്ക് തുടക്കമിടുകയും ചെയ്തു. നിരവധി സംയുക്തവും അല്ലാതെയുമുള്ള സംരംഭങ്ങൾക്ക് വേണ്ടി പുതിയ നിക്ഷേപക കരാറുകൾ ഒപ്പിട്ടു. തിങ്കളാഴ്ച കാർഷിക, ജല, പരിസ്ഥിതി മന്ത്രി എൻജി. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫാദ്ലിയാണ് മേള ഉദ്ഘാടനം ചെയ്തത്. 37 വർഷമായി തുടർച്ചയായി നടന്നുവരുന്ന മേള ആഗോള ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. തദ്ദേശീയവും വിദേശത്തുനിന്നുമുള്ള നിരവധി കമ്പനികളുടെ സ്റ്റാളുകൾ അണിനിരന്ന മേള ഇത്തവണ ഒാർഗാനിക് കൃഷിക്ക് പ്രാമുഖ്യം നൽകുന്നതും ഭക്ഷ്യ സുരക്ഷയുടെ പുതിയ വാതായനങ്ങൾ തുറക്കുന്നതുമായിരുന്നു. ഉദ്ഘാടന ദിവസം തന്നെ വൻ ജനപങ്കാളിത്തമുണ്ടായതിൽ റിയാദ് എക്സിബിഷൻ കമ്പനി മാർക്കറ്റിങ് ഹെഡ് മുഹമ്മദ് അൽആലുശൈഖ് ആഹ്ലാദം പ്രകടിപ്പിച്ചു. സൗദി സർക്കാറിെൻറ നിർലോഭമായ പിന്തുണയാണ് ഇൗ വിജയത്തിന് പിന്നിലെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർഷികമേഖലയുടെ പുനരുജ്ജീവനത്തിന് വേണ്ടി കാലങ്ങളായി നടത്തിവന്ന ശ്രമങ്ങളെല്ലാം വിജയം കണ്ടതാണ് ഇൗ കുതിപ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് സന്ദർശകരാണ് ഒാരോ ദിവസവും വന്നുചേർന്നത്.
തദ്ദേശീയ കാർഷിക വാണിജ്യ മേഖലയുടെ അഭിവൃദ്ധിയും കാർഷികോൽപന്ന സമൃദ്ധയിയും വിളിച്ചറിയിക്കുന്നതായിരുന്നു മേളയിലെ ഒാരോ പ്രദർശന സ്റ്റാളുകളും. രാജ്യത്തിെൻറ ‘സുസ്ഥിര ഗ്രാമീണ കാർഷിക വികസന പദ്ധതി’ കന്നുകാലി വളർത്തൽ, മത്സ്യകൃഷി, ഇതര കാർഷികോൽപന്ന മേഖല എന്നിവയുടെ സംയോജിത വികസനം ലക്ഷ്യം െവച്ചുള്ളതാണെെന്നന്നും നാളിതുവരെയുള്ള അതുണ്ടാക്കിയ ഫലശ്രുതി ഇൗ മേളയുടെ സമൃദ്ധിയിൽ പ്രകടമാകുന്നുണ്ടെന്നും മുഹമ്മദ് അൽആലുശൈഖ് കൂട്ടിച്ചേർത്തു. രാജ്യത്തിനുള്ളിലെ തങ്ങളുടെ വിൽപന കേന്ദ്രങ്ങൾ 4,000 ഉം രാജ്യാന്തര വിൽപന കേന്ദ്രങ്ങൾ 1,400 ഉം ആയി ഉയർന്നതായി നാഷനൽ സെൻറർ ഫോർ പാം ആൻഡ് ഡേറ്റ്സ് വെളിപ്പെടുത്തി. ആഗോള ഇൗത്തപ്പഴ വിപണിയിൽ സൗദിയുടെ ആധിപത്യം വർധിക്കുന്നതിനുള്ള തെളിവാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.