ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുമായി സഹവർത്തിത്വം പുലർത്തുന്നതിൽ സൗദി രക്ഷിതാക്കൾ മുൻപന്തിയിൽ
text_fieldsഅൽഖോബാർ: സൗദി മാതാപിതാക്കൾ അവരുടെ കുട്ടികളുമായി ഡിജിറ്റൽ ലോകത്തിൽ സഹവർത്തിത്വം പുലർത്തുന്നതിൽ ആഗോള തലത്തിൽ മുൻപന്തിയിലാണെന്ന് പഠനം. അൽഖോബാർ കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചറിന്റെ (ഇത്ര) നേതൃത്വത്തിൽ സംഘടിപ്പിച്ച 'ദി ട്രൂത് എബൌട്ട് ഫാമിലി ലൈഫ് ഇൻ എ ഡിജിറ്റൽ ഏജ്' എന്ന പഠനറിപ്പോർട്ടിലാണ് ഇതുള്ളത്. 'ജനറൽ ആൽഫ, ജനറൽ എ.ഐ: നമ്മുടെ ഭാവിതലമുറയെ ആരാണ് സംരക്ഷിക്കുന്നത്?' എന്ന തലക്കെട്ടിൽ നടന്ന ഉച്ചകോടിയിലാണ് പഠനം പുറത്തുവിട്ടത്. കിങ് ഖാലിദ് ഫൗണ്ടേഷൻ സി.ഇ.ഒ അമീറ നൗഫ് ബിൻത് മുഹമ്മദ് അൽ സഊദ് മുഖ്യപ്രഭാഷണം നടത്തി. നിയന്ത്രണം, ഡിജിറ്റൽ ബാല്യം, നയ ചട്ടക്കൂടുകൾ എന്നിവയെക്കുറിച്ചുള്ള സെമിനാറുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
പഠനത്തിൽ പങ്കെടുത്ത 750 ലധികം സൗദി പൗരന്മാരിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സൗദി മാതാപിതാക്കൾ അവരുടെ കുട്ടികളുമായി ഡിജിറ്റൽ ലോകത്തിൽ ബന്ധം പുലർത്തുന്നതിൽ ആഗോള തലത്തിൽ മുൻപന്തിയിലാണ്. 93 ശതമാനം മാതാപിതാക്കൾ ഡിജിറ്റൽ ഉപകരണങ്ങൾ വിവരങ്ങൾ ലഭ്യമാക്കാനും ഭാവിയിലെ കഴിവുകൾ വികസിപ്പിക്കാനും സഹായകരമാണെന്ന് വിശ്വസിക്കുന്നു. കൂടാതെ, പഠനമേഖലയുള്ള ഗെയിമുകൾ കുട്ടികളുമായി ചേർന്ന് കളിക്കാൻ അവർ മുൻതൂക്കം നൽകുന്നു.
85 ശതമാനം പേർ ടെക്നോളജി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ആഗോള സഹകരണം എന്നിവക്ക് സഹായകരമാണെന്ന് വിശ്വസിക്കുന്നു. 90 ശതമാനം പേർ സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിയമങ്ങൾ ആവശ്യമാണ് എന്ന് അഭിപ്രായപ്പെടുന്നു. 95 ശതമാനം പേർ ഓൺലൈൻ ഉള്ളടക്കത്തിന് സർക്കാർ നിയന്ത്രണം വേണമെന്ന് പിന്തുണക്കുന്നു.
'ഇത്ര' ഡയറക്ടർ മുസ്സബ് അൽസാരൻ സെമിനാറിനെ ആഗോള ദൗത്യത്തോടെ മുന്നേറുന്ന സൗദി സംരംഭം എന്ന് വിശേഷിപ്പിച്ചു. ഡോ. ഫഹദ് ബെയാഹി ഈ പഠനം ഡിജിറ്റൽ കാലഘട്ടത്തിൽ ബാല്യത്തെ പുനഃവ്യാഖ്യാനിക്കുന്ന ആഗോള മാനദണ്ഡം എന്ന നിലയിൽ വിലയിരുത്തി. ഈ പഠനം സൗദി കുടുംബങ്ങൾ ഡിജിറ്റൽ മാറ്റം സ്വാധീനിക്കുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കാനും ശ്രമിക്കുന്നതിന്റെ തെളിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

