സൗദി ദേശീയ ജീവകാരുണ്യ കാമ്പയിൻ: ആദ്യദിനം സമാഹരിച്ചത് 64.6 കോടി റിയാൽ; മാതൃകയായി ഭരണനേതൃത്വം
text_fieldsറിയാദ്: സൗദി അറേബ്യയുടെ ആറാമത് ദേശീയ ജീവകാരുണ്യ കാമ്പയിന് ഉജ്ജ്വല തുടക്കം. ‘ഇഹ്സാൻ’ പ്ലാറ്റ്‌ഫോം വഴി വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച കാമ്പയിെൻറ ആദ്യ ദിനത്തിൽ തന്നെ 64.6 കോടി റിയാലിലധികം (ഏകദേശം 1,400 കോടിയിലധികം ഇന്ത്യൻ രൂപ) ധനസമാഹരണം നടത്തി രാജ്യം ലോകത്തിന് മാതൃകയായി.
ഭരണനേതൃത്വത്തിെൻറ നേരിട്ടുള്ള പിന്തുണയും പ്രമുഖ കമ്പനികളുടെ സഹകരണവുമാണ് കാമ്പയിെൻറ ആദ്യ മണിക്കൂറുകളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിക്കാൻ സഹായിച്ചത്. കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ചേർന്ന് ഏഴ് കോടി റിയാൽ സംഭാവന നൽകി. രാജ്യത്തെ ജനങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അർഹരായവർക്ക് സഹായം എത്തിക്കുന്നതിനും ഭരണകൂടം നൽകുന്ന വലിയ പ്രാധാന്യമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.
രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും കാമ്പയിനിൽ സജീവമായി പങ്കുചേർന്നു. സൗദി അരാംകോ, സാബിക്, മുഹമ്മദ് ഇബ്രാഹിം അൽ-സുബൈഇ ആൻഡ് സൺസ് ചാരിറ്റബിൾ ഫൗണ്ടേഷൻ (ഗ്രൂസ്), അൽ-ഫൗസാൻ സോഷ്യൽ സർവിസ് പ്രോഗ്രാം, റോഷൻ ഗ്രൂപ്പ്, മുഫ്രെ ഗ്രൂപ്പ്, സുലൈമാൻ അൽ-രാജിഹി ഫൗണ്ടേഷൻ, മുഹമ്മദ് അൽ-രാജിഹി എൻഡോവ്‌മെൻറ്, നഹ്ദി ഹ്യൂമനിറ്റേറിയൻ ഫൗണ്ടേഷൻ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ വലിയ തുകകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ (സദായ) സാങ്കേതിക മേൽനോട്ടത്തിലാണ് ഇഹ്സാൻ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് തികച്ചും സുതാര്യവും സുരക്ഷിതവുമായ രീതിയിലാണ് പ്ലാറ്റ്‌ഫോം വഴി സംഭാവനകൾ സ്വീകരിക്കുന്നത്. ശേഖരിക്കപ്പെടുന്ന തുക അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഉയർന്ന നിലവാരത്തിലുള്ള ഭരണനിർവഹണ രീതിയാണ് പ്ലാറ്റ്‌ഫോം പിന്തുടരുന്നത്. കൂടാതെ, പ്രവർത്തനങ്ങൾ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്താൻ പ്രത്യേക ശരീഅത്ത് കമ്മിറ്റിയുടെ നിരീക്ഷണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

